കുവൈത്ത് സിറ്റി: അഞ്ചു പതിറ്റാണ്ടിെൻറ ധന്യമായ കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ബക്കർ വെള്ളിയാഴ്ച നാട്ടിലേക്കു മടങ്ങുന്നു. അധിനിവേശകാലം ഉൾപ്പെടെ സംഭവബഹുലമായ അനുഭവങ്ങൾ ബാക്കിയാക്കിയാണ് അദ്ദേഹത്തിെൻറ മടക്കം. 1970 ഡിസംബർ 29ന് ബോംബെയിൽനിന്ന് പുറപ്പെട്ട് കറാച്ചി, മനാമ, മസ്കത്ത് തുടങ്ങിയ സ്ഥലങ്ങൾ പിന്നിട്ട് ജനുവരി ഏഴിന് കുവൈത്തിൽ കപ്പലിറങ്ങി. കുവൈത്തിൽ സർക്കാർ സ്കൂളിൽ കുക്ക് ആയിരുന്ന സഹോദരീഭർത്താവ് വഴിയാണ് അവസരമൊരുങ്ങിയത്. ആറുമാസം ഹോട്ടൽജോലി ചെയ്തു. പിന്നീട് ഡ്രൈവിങ്ങിലേക്ക് മാറി. പിന്നീട് പല കുവൈത്തി വീടുകളിലും പ്രോജക്ടുകളിലുമായി ഡ്രൈവർ ജോലി ചെയ്തു. 27ാം വയസ്സിൽ വിവാഹം കഴിച്ചു. 1980ൽ ഭാര്യ സുഹറ കുവൈത്തിൽ വന്നു. മകൻ സാബിർ ജനിക്കുന്നത് കുവൈത്തിലാണ്. സജ്ന, ഷംന എന്നിവരാണ് മറ്റു മക്കൾ. ദോഹ വെസ്റ്റ് പവർ സ്റ്റേഷൻ, അൽസൂർ ഗ്യാസ് ടെർമിനൽ, നേവൽ ബേസ് നോർത്ത് വാട്ടർ പ്രോജക്ട് തുടങ്ങി ബക്കർക്കയുടെ വിയർപ്പുവീണ തൊഴിലിടങ്ങൾ നിരവധിയാണ്. കുവൈത്തിൽ സാമൂഹിക രംഗത്ത് ഇന്ത്യൻ ഇസ്ലാഹി സെൻററുമായി സഹകരിച്ച് പ്രവർത്തിച്ചു.
1990ൽ ബക്കർക്ക ജാറ മിലിട്ടറി ക്യാമ്പിലേക്ക് കരാർ തൊഴിലാളികളെ കൊണ്ടുവിടുന്ന ജോലിയിലിരിക്കെയാണ് ഇറാഖ് അധിനിവേശം നടക്കുന്നത്. ഒരു ദിവസം ബസുമായി നേവിയിലെത്തിയപ്പോൾ അവിടെയെങ്ങും ആരുമില്ല. ആകാശത്തുകൂടി വിമാനങ്ങൾ വട്ടമിട്ട് പറക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. ആകെ പേടിപ്പെടുത്തുന്ന ശബ്ദങ്ങളും വിജനതയും. തിരിച്ചുവരുേമ്പാൾ കുറച്ച് പട്ടാളക്കാർ തടഞ്ഞ് കുവൈത്തിലേക്ക് വഴി ചോദിച്ചു. നിങ്ങൾ എന്താ പരിഹസിക്കുകയാണോ എന്ന് തിരിച്ചുചോദിച്ചു. കുവൈത്തിൽനിന്നുകൊണ്ട് കുവൈത്തിലേക്ക് വഴി ചോദിച്ചാൽ അങ്ങനെയല്ലേ തോന്നൂ. അത് ഇറാഖി പട്ടാളമായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാകുന്നത്. അപകടം മനസ്സിലാക്കി ബസ് കമ്പനിയിൽ ഏൽപിച്ച് റിഖയിൽനിന്ന് 50ാം നമ്പർ റോഡിലേക്ക് നടന്നു. ഖൈത്താനിലായിരുന്നു താമസം. വഴിയിൽ പലയിടത്തായി ഇറാഖി പട്ടാളം. അവർ ഒന്നും ചെയ്തില്ല. പലവിധത്തിൽ ഖൈത്താനിലെത്തി. പിന്നീട് ഒന്നരമാസത്തോളം മുറിയിൽ ഇരുന്നു. എങ്ങും പോയില്ല. കൈയിലുള്ള പണം തീർന്നുകൊണ്ടിരിക്കുന്നു. ആളുകൾ പെട്ടിയും കിടക്കയും അടക്കം എല്ലാം വിറ്റുപെറുക്കി അന്നം മുടങ്ങാതിരിക്കാൻ വഴി തേടുന്നു.
കൈയിലുള്ള കുവൈത്തി ദീനാറിന് ഒരു വിലയും ഇല്ലാതായി. ഇറാഖി ദീനാറിലാണ് ഇടപാടുകൾ. ബാങ്കിൽനിന്ന് പണം മാറാൻ അവസരം ലഭിച്ചു. ഹജ്ജിന് പോകാൻ വേണ്ടി കരുതിവെച്ചിരുന്ന 600 കുവൈത്തി ദീനാർ ആയിരുന്നു അക്കൗണ്ടിൽ ഉണ്ടായിരുന്നത്. അന്ന് മാറിക്കിട്ടിയ ഇറാഖി ദീനാർ ഇപ്പോഴും ബക്കർക്കയുടെ പക്കലുണ്ട്. പിന്നീട് രക്ഷാദൗത്യം സജീവമായി. ജോർഡൻവഴി നാട്ടിലെത്തി. സർക്കാർ സംവിധാനങ്ങൾ നല്ലപോലെ പരിചരിച്ചു. രക്ഷാദൗത്യ വിമാനത്തിൽ ബോംബെയിൽ എത്തിയ ശേഷവും നല്ല പരിചരണം ലഭിച്ചു. കേന്ദ്ര സർക്കാർ 500 രൂപ വീതം നൽകി. പഞ്ചാബികൾ ഭക്ഷണം കൊടുക്കുന്നുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകരും അവിടെ സഹായത്തിന് തയാറായി എത്തിയിരുന്നു. ഫ്രഷ് ആകാൻ ഭായ്കൽ ചർച്ചിലായിരുന്നു സൗകര്യം ഏർപ്പെടുത്തിയത്. നമസ്കാരത്തിന് സമയമായപ്പോൾ ചർച്ചിന് അകത്തുതന്നെ അച്ചൻ സൗകര്യം ചെയ്തുതന്നു.
നായനാർ സർക്കാർ അയച്ച ബസിൽ മലയാളികൾ എല്ലാം റെയിൽവേ സ്റ്റേഷനിലേക്കു പോയി. കുവൈത്തിൽനിന്നുള്ളവർക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിരുന്നു. കോഴിക്കോട്ടുകാർ ഒലവക്കോട് ഇറങ്ങി. ഞങ്ങൾ തൃശൂർ ഇറങ്ങി. വഴിച്ചെലവിന് സംസ്ഥാന സർക്കാർ 50 രൂപയും തന്നു -ബക്കർക്ക പഴയ കാര്യങ്ങൾ ഒാർത്തെടുക്കുന്നു. രണ്ടു വർഷത്തിനുശേഷം വീണ്ടും കുവൈത്തിലേക്ക്. തെൻറ സഹോദരനെയും തന്നെ കുവൈത്തിൽ കൊണ്ടുവന്ന അളിയെൻറ മകനെയും ഉൾപ്പെടെ നാലുപേരെ ബക്കർക്ക കുവൈത്തിൽ കൊണ്ടുവന്നു. തിരിഞ്ഞുനോക്കുേമ്പാൾ സാർഥകമായ പ്രവാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.