കുവൈത്ത് സിറ്റി: രാജ്യത്തെ പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമ നിരീക്ഷണം ശക്തമാക്കി അധികൃതർ. വ്യത്യസ്ത സംഭവങ്ങളിലായി സാമൂഹിക മാധ്യമങ്ങളിൽ അപമാനകരമായ പ്രസ്താവനകൾ പോസ്റ്റുചെയ്ത മൂന്നുപേർ പിടിയിലായി.കുവൈത്ത് സായുധ സേനയെ പരിഹസിക്കുന്നതും അവഹേളിക്കുന്നതും വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശ്രമങ്ങളെ ചെറുതാക്കാൻ ശ്രമിക്കുന്നതുമായ പദപ്രയോഗങ്ങളും ദൃശ്യങ്ങളും അടങ്ങിയ വീഡിയോ ക്ലിപ്പുകൾ പോസ്റ്റ് ചെയ്ത രണ്ട് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.സംഭവം ശ്രദ്ധയിൽപെട്ട ഉടനെ അധികാരികൾ അടിയന്തര നടപടികൾ ആരംഭിച്ചു. വിഡിയോ ഉള്ളടക്കം ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചതായി ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സൈനിക സ്ഥാപനത്തിന്റെ അന്തസ്സിനെ തകർക്കുന്ന അസ്വീകാര്യമായ പെരുമാറ്റമാണ് ഇത്തരം പ്രവൃത്തികളെന്ന് മന്ത്രാലയം വ്യക്തമാക്കി.
മറ്റൊരു സംഭവത്തിൽ അന്താരാഷ്ട്ര ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്ന പ്രസ്താവനകൾ പോസ്റ്റ് ചെയ്തതിനും സമൂഹ മാധ്യമത്തിലൂടെ നിയമവിരുദ്ധമായ ഉപയോഗത്തിനും ഒരാളെയും അറസ്റ്റ് ചെയ്തു.സമൂഹ മാധ്യമ ഉപയോഗത്തെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും, സൈനിക സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്നതോ, രാജ്യത്തിന്റെയും അതിന്റെ ബന്ധങ്ങളുടെയും താൽപ്പര്യങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും ആഭ്യന്തര മന്ത്രാലയം വീണ്ടും ഉണർത്തി.എല്ലാവരും തങ്ങളുടെ ദേശീയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും നിയമലംഘർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.