കുവൈത്ത് സിറ്റി: ഭിക്ഷാടകർക്കെതിരെ രാജ്യത്ത് ശക്തമായ നടപടി തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ഏഴ് ജോർഡൻ സ്ത്രീകളെ അറസ്റ്റ് ചെയ്തു. രാജ്യത്ത് നിരോധിക്കപ്പെട്ട ഭിക്ഷാടനം റമദാനിൽ സജീവമാക്കിയതോടെ അധികൃതർ നടപടി ശക്തമാക്കിയിരുന്നു.
ആക്ടിങ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഇത് സംബന്ധിച്ച് കർശന നിർദേശവും നൽകിയിട്ടുണ്ട്. തുടർനിയമലംഘകരെ പിടികൂടുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. ദിവസങ്ങൾക്ക് മുമ്പും നിരവധി പേർ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് പിടിയിലായിരുന്നു. നിയമനടപടികൾക്കായി പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഭിക്ഷാടനം ശക്തമായി നേരിടുമെന്നും നിയമലംഘകരെ നാടുകടത്തുമെന്നും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വ്യക്തമാക്കി.
ഭിക്ഷാടനത്തിനായി കുട്ടികളെ ചൂഷണം ചെയ്യുന്ന വ്യക്തികൾക്കെതിരെ ‘പ്രായപൂർത്തിയാകാത്തവരെ ചൂഷണം ചെയ്യൽ’ എന്ന കുറ്റം ചുമത്തും. കർശനമായ നിയമപരമായ പ്രത്യാഘാതങ്ങൾ ഇത്തരക്കാർ നേരിടേണ്ടിവരും. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഹോട്ട്ലൈൻ നമ്പറായ 97288211, 97288200, 25582581 അല്ലെങ്കിൽ 24/7 അടിയന്തര നമ്പർ 112 എന്നിവയിൽ റിപ്പോർട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.