കുവൈത്ത് സിറ്റി: കുവൈത്ത് സൈനിക സേവന മേഖലയിൽ സ്വദേശിസ്ത്രീകളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെൻറ് അംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത. ഒരു വിഭാഗം എം.പിമാർ പദ്ധതിയെ അനുകൂലിച്ചപ്പോൾ മറുവിഭാഗം എതിർപ്പുമായി രംഗത്തുവന്നു.
സൈന്യത്തിൽ സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ കുറിച്ച് പഠിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രികൂടിയായ പ്രതിരോധ മന്ത്രി ശൈഖ് നാസർ സബാഹ് അൽ ഹമദ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
മന്ത്രാലയത്തിൽ വ്യാപക പരിഷ്കരണം വരുത്തുന്നതിെൻറ ഭാഗമായാണിതെന്നും സൈന്യത്തിലെ ഉന്നത പദവിയിലെത്താൻ സാധിക്കുന്ന തരത്തിൽ അവർക്ക് പരിശീലനം നൽകാൻ പരിപാടിയുള്ളതായും അദ്ദേഹം പറഞ്ഞിരുന്നു.
ഇസ്ലാമിക നിയമപ്രകാരം രാജ്യം പിന്തുടർന്നുവരുന്ന സമ്പ്രദായങ്ങൾക്കും ആചാരങ്ങൾക്കും എതിരാണ് സ്ത്രീകളെ സൈന്യത്തിലെടുക്കാനുള്ള തീരുമാനമെന്ന് എം.പി. മുഹമ്മദ് ഹായിഫ് പറഞ്ഞു. പദ്ധതി നടപ്പാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുരുഷന്മാരെപ്പോലെ വനിതകളെ സൈന്യത്തിൽ നിയമിക്കുന്നത് ഇസ്ലാമിക നിയമത്തിലെന്നപോലെ രാജ്യത്തിെൻറ സാംസ്കാരിക പാരമ്പര്യത്തിനും വിരുദ്ധമാണെന്ന് ഈസ അൽ കന്ദരി എം.പി അഭിപ്രായപ്പെട്ടു. പ്രതിരോധം, യുദ്ധം പോലുള്ള മേഖലകളിൽ സ്ത്രീകളെ ഉപയോഗപ്പെടുത്തുന്നതിന് മാതൃകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക ശരീഅത്ത് പ്രകാരം പുരുഷനെ മാത്രമാണ് ആയുധമെടുക്കാൻ അനുവദിക്കുന്നതെന്ന് എം.പി. മാജിദ് അൽ മുതൈരി വ്യക്തമാക്കി.
അതേസമയം, എം.പിമാരായ ഖലീൽ അൽ സാലിഹ്, സഫാ അൽ ഹാഷിം എന്നിവർ പദ്ധതിയെ സ്വാഗതം ചെയ്തു.
സൈനിക മേഖലയിൽ സ്ത്രീകൾക്ക് അവസരം നൽകുന്നത് ഗുണപ്രദമാകുമെന്ന് ഖലീൽ സാലിഹ് അഭിപ്രായപ്പെട്ടു. ഇതൊരു പുതിയ കാര്യമല്ലെന്നും ചില ജി.സി.സി രാജ്യങ്ങളിൽ നേരേത്തതന്നെ നടപ്പിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന്യത്തിൽ സ്ത്രീകളെ പങ്കാളികളാക്കുമെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് സഫാ അൽ ഹാഷിം പറഞ്ഞു. പൊലീസിൽ വനിതകൾക്ക് അവസരം നൽകിയതുപോലെതന്നെയാണ് അവരെ സൈനികരായി നിയമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.