കുവൈത്തില്‍ മയക്കുമരുന്നു കേസില്‍ മൂന്നു മലയാളികളുടെ വധശിക്ഷ ശരിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നുകേസില്‍ മൂന്നു മലയാളികളുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. മയക്കുമരുന്ന് കടത്തുകയും വില്‍പനക്കായി കൈവശംവെക്കുകയും ചെയ്ത കേസില്‍ മലപ്പുറം ചീക്കോട് വാവൂര്‍ മാഞ്ഞോട്ടുചാലില്‍ ഫൈസല്‍ (33), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ് (41), കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21) എന്നിവരുടെ വധശിക്ഷയാണ് തിങ്കളാഴ്ച അപ്പീല്‍ കോടതി ജഡ്്ജി അലി ദിറാഈന്‍ ശരിവെച്ചത്. മറ്റൊരു പ്രതി ശ്രീലങ്കന്‍ സ്വദേശിനി സക് ലിയ സമ്പത്തിന്‍െറ (40) വധശിക്ഷയും ശരിവെച്ചിട്ടുണ്ട്. അപ്പീല്‍ കോടതിയും ശരിവെച്ചതോടെ ഇനി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയാണ് പ്രതികളുടെ മുമ്പിലുള്ള വഴി.

ഈവര്‍ഷം മാര്‍ച്ച് ഏഴിനാണ് കേസില്‍ ക്രിമിനല്‍ കോടതി (ഫസ്റ്റ് കോര്‍ട്ട്) ബെഞ്ച് നാലു പേര്‍ക്കും വധശിക്ഷ വിധിച്ചത്. 2015 ഏപ്രില്‍ 19നാണ് ഇവരില്‍നിന്ന് നാലു കിലോയിലധികം ഹെറോയിന്‍ പിടികൂടിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികളിലൊരാളില്‍നിന്ന് കസ്റ്റംസ് വിഭാഗം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളില്‍നിന്ന് വിവരം കിട്ടിയതിന്‍െറ അടിസ്ഥാനത്തില്‍ ജലീബ് അല്‍ശുയൂഖിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന മയക്കുമരുന്നും അവിടെയുണ്ടായിരുന്ന ബാക്കി മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.