വീണ്ടും എയര്‍ ഇന്ത്യ എക്സ്പ്രസ് ചതി;  ലഗേജ് കിട്ടാതെ യാത്രക്കാര്‍

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്രചെയ്യുന്നവര്‍ക്ക് ലഗേജ് കിട്ടാതാവുന്ന സംഭവം വീണ്ടും. ഇന്നലെ കരിപ്പൂരില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കുവൈത്തിലേക്ക് യാത്ര ചെയ്തവരില്‍ പകുതിയോളം പേര്‍ക്ക് ലഗേജ് ലഭിച്ചില്ല. വ്യാഴാഴ്ച ഉച്ചയോടെ എത്തിയ കോഴിക്കോട്-കുവൈത്ത് എ.എക്സ്.ബി 393 വിമാനത്തില്‍ എത്തിയവരാണ് ലഗേജ് കിട്ടാതെ ബുദ്ധിമുട്ടിയത്. ഇന്ന് കുവൈത്തില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ വന്ന കലാകാരന്മാരും ലഗേജ് കിട്ടാത്തവരിലുണ്ട്. ഇതോടെ, ഇവര്‍ ഏറെ പ്രയാസത്തിലായി. സമീപകാലത്തായി കുവൈത്ത്-കോഴിക്കോട് എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വിസില്‍ ലഗേജ് കിട്ടാത്ത സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ലഗേജ് കിട്ടാതിരിക്കുമ്പോള്‍ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍ക്ക് എയര്‍ഇന്ത്യ അധികൃതരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ വിശദീകരണം പോലും ലഭിക്കാത്തത് പ്രയാസം ഇരട്ടിയാക്കുന്നു. 
ഈമാസം 17നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കുവൈത്തിലത്തെിയവരില്‍ പകുതിയോളം പേര്‍ക്കും ലഗേജ് കിട്ടിയിരുന്നില്ല. രണ്ടു ദിവസത്തിനശേഷമാണ് ലഗേജ് കിട്ടിയത്. കരിപ്പൂരില്‍നിന്ന് കാര്‍ഗോ സാധനങ്ങള്‍ അമിതമായി കയറ്റുന്നതിനുവേണ്ടി യാത്രക്കാരുടെ ലഗേജ് ഒഴിവാക്കുകയാണ് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ചെയ്യുന്നത്. കുവൈത്തിലേക്ക് കേരളത്തില്‍നിന്നുള്ള പച്ചക്കറികള്‍ കാര്യമായി വരുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ് വഴിയാണ്. കുവൈത്ത് എയര്‍വേയ്സ് അടക്കം ഇപ്പോള്‍ പച്ചക്കറി കാര്യമായി അനുവദിക്കാറില്ല. നല്ല നിരക്ക് ആണെങ്കിലും വന്‍ മത്സരമുള്ള മേഖലയായതിനാലും മികച്ച ലാഭം ലഭിക്കുന്നതിനാലും പച്ചക്കറി കയറ്റുമതി സമീപകാലത്തായി ഏറെ കൂടിയിട്ടുണ്ട്. ഇത് കൂടുതലാവുമ്പോള്‍ അതുള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ യാത്രക്കാരുടെ ലഗേജ് ഒഴിവാക്കുന്നത്. 
പലപ്പോഴും വിമാനത്തിലേക്ക് കയറ്റിയ ലഗേജ് പച്ചക്കറി കയറ്റാന്‍വേണ്ടി തിരിച്ചിറക്കുകയാണ് ചെയ്യുക. മറ്റൊരു വിമാനക്കമ്പനിയും യാത്രക്കാരോട് ചെയ്യാത്ത ചതിയാണിതെന്നും സര്‍ക്കാര്‍ ഇതിനെതിരെ നടപടി സീകരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.