ജംഇയ്യകളിലെ തൊഴിലാളികളുടെ വിസ മാറ്റം: അനുമതി നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാറിന്‍െറ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ജംഇയ്യകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് മറ്റു ജോലികളിലേക്ക് വിസമാറ്റുന്നതിനുണ്ടായിരുന്ന അനുമതി നിര്‍ത്തി.
 മാന്‍പവര്‍ അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതനുസരിച്ച് ജംഇയ്യകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് സൗകര്യംപോലെ അനുയോജ്യമായ മറ്റു തൊഴില്‍സംരംഭങ്ങളിലേക്ക് വിസ മാറ്റാന്‍ ഇനിമുതല്‍ സാധിക്കില്ല. സഹകരണ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് വേണമെങ്കില്‍ മറ്റു മേഖലകളിലേക്ക് വിസ മാറ്റാന്‍ നേരത്തെയുണ്ടായിരുന്ന അനുമതിയാണ് ഇതോടെ ഇല്ലാതാകുന്നത്.
ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നേരത്തെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിലും നിയമം പ്രാബല്യത്തില്‍വന്നിരുന്നില്ല. പുതിയ ഉത്തരവുപ്രകാരം ഒരുവര്‍ഷം കഴിഞ്ഞാല്‍ ഒരു ജംഇയ്യയില്‍നിന്ന് സമാനമായ മറ്റൊരു ജംഇയ്യയിലേക്ക് വിസ മാറ്റുന്നതിനുമാത്രമാണ് അനുമതിയുണ്ടാവുക. ജംഇയ്യകളില്‍നിന്ന് ജംഇയ്യകളിലേക്കല്ലാതെ വിസ മാറുന്നതിന് അനുമതിയുണ്ടായിരിക്കില്ല. വ്യവസായ, കാര്‍ഷിക, ആടുമേക്കല്‍, മത്സ്യബന്ധനം പോലുള്ള മേഖലകളില്‍ ഈ നിയമം ഇതിനുമുമ്പേ പ്രാബല്യത്തില്‍വന്നിട്ടുണ്ട്. നിയമം
പ്രാബല്യത്തിലാകുന്നതോടെ  മലയാളികളുള്‍പ്പെടെ ജംഇയ്യകളില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് അത് പ്രയാസം സൃഷ്ടിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.