മനാമ: കഠിനമായ വേനൽക്കാലത്ത് ഇന്ധനം നിറയ്ക്കുമ്പോൾ വാഹനങ്ങളുടെ ടാങ്ക് പൂർണ്ണമായി നിറയ്ക്കേണ്ടതില്ല എന്ന വിചിത്രമായ നിർദ്ദേശവുമായി സൗത്തേൺ മുനിസിപ്പൽ കൗൺസിൽ. കടുത്ത ചൂടിൽ ഇന്ധനം വികസിക്കുന്നത് വാഹനങ്ങൾക്ക് ദോഷകരമാണെന്നും, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെക്കുന്നതെന്നും സൗത്തേൺ മ്യൂണിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ് വ്യക്തമാക്കി.
കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ച ഈ നിർദ്ദേശം മുനിസിപ്പാലിറ്റി കാര്യ, കൃഷി വകുപ്പ് മന്ത്രി വഈൽ അൽ മുബാറക്കിനും, തുടർന്ന് ഓയിൽ ആൻഡ് എൻവയോൺമെന്റ് മന്ത്രി ഡോ. മുഹമ്മദ് ബിൻ ദിനയ്ക്കും പരിശോധനയ്ക്കായി കൈമാറി. വേനൽക്കാലത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഇന്ധന ടാങ്കിലുണ്ടാകുന്ന മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് കൗൺസിൽ അധികൃതർ പറയുന്നു.
എങ്കിലും, ആധുനിക വാഹനങ്ങളിൽ ഇന്ധന മർദ്ദം നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഉണ്ടെന്ന് ഓട്ടോമൊബൈൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ധനം പമ്പ് 'ക്ലിക്ക്' ചെയ്ത് ഓഫായാൽ പിന്നെയും ഇന്ധനം നിറയ്ക്കാൻ ശ്രമിക്കുന്നത് വാഹനത്തിന് ദോഷകരമാണെന്നും, ഇത് ഇവാപ് സംവിധാനത്തെ തകരാറിലാക്കാൻ കാരണമാകുമെന്നും മെക്കാനിക്മാർ മുന്നറിയിപ്പ് നൽകുന്നു. ശരിയായ രീതിയിൽ അടച്ച ടാങ്ക് സൂര്യപ്രകാശത്തിൽ പൊട്ടിത്തെറിക്കുമെന്നത് തെറ്റിദ്ധാരണയാണെന്നും ഇവർ വ്യക്തമാക്കുന്നു.
നേരെമറിച്ച്, വേനൽക്കാലത്ത് ടാങ്കിൽ വളരെ കുറഞ്ഞ അളവിൽ ഇന്ധനം വെച്ച് ഡ്രൈവ് ചെയ്യുന്നത് ഇന്ധന പമ്പിനെ ചൂടാക്കി കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
-താപനില കുറവായിരിക്കുമ്പോൾ, അതായത് രാത്രി സമയങ്ങളിൽ ഇന്ധനം നിറയ്ക്കുക.
-ഇന്ധനം ബാഷ്പീകരിക്കുന്നത് കുറയ്ക്കാൻ വാഹനങ്ങൾ തണലത്ത് പാർക്ക് ചെയ്യുക.
-വാഹനത്തിൽ അനാവശ്യ ഭാരം ഒഴിവാക്കുക.
-ചെറിയ യാത്രകളിൽ എയർ കണ്ടീഷനിങ് അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ഇന്ധനക്ഷമതയെ 25 ശതമാനം വരെ ബാധിക്കാൻ ഇടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.