ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി വാണിജ്യ കേന്ദ്രങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ചക്കിടെ
മനാമ: ബഹ്‌റൈനിലെ ടൂറിസം മേഖലയുടെ വളർച്ചയും വരാനിരിക്കുന്ന ടൂറിസം സീസണുകൾക്കായുള്ള ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി വാണിജ്യ കേന്ദ്രങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിലും രാജ്യത്തെ ടൂറിസം ഭൂപടത്തിൽ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിലും ആധുനിക വാണിജ്യ കേന്ദ്രങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വിവിധ പ്രായത്തിലുള്ളവരെയും താൽപ്പര്യമുള്ളവരെയും ആകർഷിക്കുന്ന രീതിയിലുള്ള ഷോപ്പിംഗ്, വിനോദം, ഭക്ഷണം എന്നിവ വാണിജ്യ കേന്ദ്രങ്ങളിൽ ഒരുക്കുന്നത് സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. ടൂറിസം സ്ട്രാറ്റജി 2022–2026-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വാണിജ്യ കേന്ദ്രങ്ങളുമായുള്ള പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും അവർ ഊന്നിപ്പറഞ്ഞു. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നതിനായി തയ്യാറാക്കിയ 'വലഹ്‌ന അലൈക്കും' കാമ്പയിനും വേനൽക്കാല പ്രൊമോഷണൽ കാമ്പയിനുകളും യോഗത്തിൽ അവലോകനം ചെയ്തു. വേനൽക്കാലത്ത് വാണിജ്യ കേന്ദ്രങ്ങളും ടൂറിസം മേഖലയിലെ മറ്റ് പങ്കാളികളും സഹകരിച്ച് നടപ്പിലാക്കാവുന്ന പുതിയ പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടന്നു. ഷോപ്പിംഗ്, വിനോദപരിപാടികൾ, ഭക്ഷണം എന്നിവ ഉൾക്കൊള്ളുന്ന സംയുക്ത പാക്കേജുകൾ അവതരിപ്പിക്കുന്നതിലൂടെ ബഹ്‌റൈനെ വിനോദസഞ്ചാരികളുടെ, പ്രത്യേകിച്ച് ഗൾഫ് കുടുംബങ്ങളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. സമാന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രി ഹോട്ടൽ മേഖലയിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.