ശ്രാവണം ’26 ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ മെഗാ ഓണാഘോഷമായ ‘പിള്ളേരോണം
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം ’26 ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ മെഗാ ഓണാഘോഷമായ ‘പിള്ളേരോണം’ വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും സമാപിച്ചു. കുട്ടികളുടെ കലാപരമായ കഴിവുകളും സർഗാത്മകതയും വേദിയിൽ അവതരിപ്പിക്കുന്നതിനൊപ്പം, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മനോഹരമായ വേദിയായി പിള്ളേരോണം മാറി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ സോപാനം വാദ്യകലാസംഘത്തിലെ കുട്ടികൾ അവതരിപ്പിച്ച പഞ്ചാരിമേളത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് സമാജം ആക്ടിങ് പ്രസിഡന്റ് രവികുമാർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ശ്രാവണം ’26 എക്സ്-ഓഫീഷ്യോ അംഗം രാജീവ് പി. മാത്യു സ്വാഗതവും പിള്ളേരോണം കൺവീനർ ബോണി ജോസ് നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് ഓണപ്പാട്ട്, സ്കിറ്റ്, നൃത്തനൃത്യങ്ങൾ തുടങ്ങി ഇരുനൂറിലേറെ കുട്ടികൾ അണിനിരന്ന മെഗാ കലാവിരുന്ന് അരങ്ങേറി. ദൃശ്യ-ശ്രാവ്യ താളലയങ്ങളുടെ മനോഹരമായ സമ്മിശ്രണമായി മാറിയ കലാപരിപാടികൾ സമാജം അങ്കണത്തെ ആവേശത്തിലാഴ്ത്തി. തുടർന്ന് നടന്ന ബാലവേഷ മത്സരം, നാടൻ കളികൾ തുടങ്ങി വിവിധ മത്സരങ്ങളും കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവേശപൂർവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് ഒരുപോലെ പങ്കെടുക്കാനും ആഘോഷത്തിന്റെ ഭാഗമാകാനും അവസരം ഒരുക്കിയത് പിള്ളേരോണത്തിന്റെ പ്രത്യേകതയായി.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 1200-ലേറെ ആളുകൾക്കായി ഒരുക്കിയ ഓണസദ്യയും അനുബന്ധ ക്രമീകരണങ്ങളും ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സംഘാടന മികവും കൂട്ടായ പ്രവർത്തനശേഷിയും ഒരിക്കൽ കൂടി വിളിച്ചോതുന്നതായിരുന്നു. കുട്ടികളുടെ നിറചിരിയും കലാപ്രകടനങ്ങളും ആഘോഷത്തിമിർപ്പും നിറഞ്ഞ പിള്ളേരോണം സംഘാടകർക്ക് സന്തോഷവും സംതൃപ്തിയും സമ്മാനിച്ചതിനൊപ്പം, കുട്ടികൾക്ക് മറക്കാനാവാത്ത മനോഹര ഓർമ്മകളും സമ്മാനിച്ചു. ശ്രാവണം ’26-ന്റെ ഓണാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ടാണ് പിള്ളേരോണം സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.