മനാമ: മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ബഹ്‌റൈനെ ലക്ഷ്യം വെച്ചുണ്ടായ ആക്രമണങ്ങളും മൂലം പ്രതിസന്ധിയിലായ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരുടെ മുഴുവൻ ശമ്പളവും തംകീൻ നൽകണമെന്ന് പാർലമെന്‍റിൽ അടിയന്തര പ്രമേയം. പാർലമെന്‍റിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അധ്യക്ഷൻ ഹസൻ ബുഖമ്മാസ് ആണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. നിലവിലെ അസാധാരണ സാഹചര്യം മാറുന്നതുവരെയോ അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവോ സ്വദേശി തൊഴിലാളികൾക്ക് ശമ്പളം ഉറപ്പാക്കാൻ അടിയന്തര സഹായ പദ്ധതി ആവിഷ്കരിക്കണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇറാൻ നടത്തിയ ആക്രമണങ്ങളും പ്രാദേശിക സംഘർഷങ്ങളും പ്രാദേശിക വിപണിയെയും ചെറുകിട സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ ഇത്തരം സ്ഥാപനങ്ങളെ തകർച്ചയിൽ നിന്ന് രക്ഷിക്കേണ്ടത് ആവശ്യമാണെന്നും ബുഖമ്മാസ് പറഞ്ഞു. വിതരണ ശൃംഖലയിലെ തടസ്സങ്ങളും വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവും കാരണം സ്ഥാപനങ്ങൾ പൂട്ടുന്നതോ സ്വദേശി ജീവനക്കാരെ പിരിച്ചുവിടുന്നതോ ഒഴിവാക്കാൻ ഈ ഇടപെടൽ സഹായിക്കും.
സ്വകാര്യ മേഖലയിലെ ബഹ്‌റൈനികൾക്ക് തടസ്സമില്ലാതെ ശമ്പളം ലഭിക്കുന്നത് ഉറപ്പാക്കുന്നതിലൂടെ സ്വദേശി കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം നിലനിർത്താൻ സാധിക്കും.
ചെറുകിട സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനും തൊഴിൽ വിപണിയെ സംരക്ഷിക്കാനുമുള്ള ഒരു 'സോഷ്യൽ സേഫ്റ്റി വാൽവ്' ആയിരിക്കും ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.