മനാമ: ബഹ്റൈനിൽ സ്കൂൾ ബസുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അശ്രദ്ധമൂലമുള്ള അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനുമായി 'സ്മാർട്ട് ബസ്' എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഈ ആഴ്ച പുറത്തിറക്കും. സ്വകാര്യ-പൊതുമേഖലാ സഹകരണത്തിന്റെ ഭാഗമായി പ്രാദേശിക ഗതാഗത സ്ഥാപനമായ 'പ്ലസ് റെന്റൽ' ആണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. പദ്ധതി നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്, വിദ്യാഭ്യാസ മന്ത്രാലയം, ഗതാഗത-ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം എന്നിവയുമായി ചർച്ചകൾ നടത്തിവരികയാണ്.
ജുഫൈറിലെ കെ ഹോട്ടലിൽ നടന്ന ചടങ്ങിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കും അസിസ്റ്റന്റുമാർക്കും ആപ്ലിക്കേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പരിശീലനവും പ്രഥമ ശുശ്രൂഷ, സുരക്ഷാ മുൻകരുതലുകൾ എന്നിവയിൽ ബോധവത്കരണവും നൽകി. എല്ലാ കുട്ടികളും സുരക്ഷിതരായി ഇറങ്ങി എന്ന് ആപ്പിലൂടെ ഉറപ്പുവരുത്തിയാൽ മാത്രമേ ഡ്രൈവർമാർക്കും ജീവനക്കാർക്കും ട്രിപ്പ് അവസാനിപ്പിക്കാൻ കഴിയൂ എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
തത്സമയ ട്രാക്കിംഗിന് പുറമെ, കുട്ടികൾ ബസിൽ കയറിയോ ഇല്ലയോ എന്ന് മാതാപിതാക്കൾക്കും സ്കൂൾ അധികൃതർക്കും തത്സമയം അറിയാൻ സാധിക്കും. കൂടാതെ, കുട്ടി അന്ന് സ്കൂളിൽ പോകുന്നില്ലെങ്കിൽ മാതാപിതാക്കൾക്ക് ആപ്പ് വഴി മുൻകൂട്ടി വിവരം നൽകാനും ഇതിലൂടെ സാധിക്കും. ക്യാപിറ്റൽ സ്കൂൾ, നസീം ഇന്റർനാഷണൽ സ്കൂൾ, നദീൻ സ്കൂൾ, ബ്രിട്ടൂസ് ഇന്റർനാഷണൽ സ്കൂൾ തുടങ്ങിയ പ്രമുഖ സ്വകാര്യ സ്കൂളുകളിലാണ് ആപ്ലിക്കേഷന്റെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.