മനാമ: ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഒരു ലക്ഷത്തിലധികം സ്വദേശി തൊഴിലാളികൾക്ക് ആശ്വാസമായി ഏപ്രിൽ മാസത്തെ ശമ്പളം തൊഴിലില്ലായ്മ ഇൻഷുറൻസ് ഫണ്ടിൽ നിന്ന് നൽകാനുള്ള അടിയന്തര നിയമഭേദഗതി നാളെ (ഞായറാഴ്ച) ശൂറ കൗൺസിൽ ചർച്ച ചെയ്യും. പ്രാദേശികമായ സാഹചര്യങ്ങൾ ബിസിനസ് മേഖലയെയും പണമൊഴുക്കിനെയും ബാധിച്ച പശ്ചാത്തലത്തിൽ, ഒരു പ്രതിരോധ നടപടിയെന്ന നിലയിലാണ് ഈ നീക്കം. നിയമം പാസായാൽ ഇൻഷുറൻസ് പരിധിയിലുള്ള തൊഴിലാളികൾക്ക് ഒരു മാസത്തെ ശമ്പളം ഈ ഫണ്ടിൽ നിന്ന് നേരിട്ട് ലഭ്യമാകും.
തൊഴിലില്ലായ്മ ഇൻഷുറൻസ് ഫണ്ട് നിലവിൽ സാമ്പത്തികമായി സുരക്ഷിതമാണെന്നും ഈ തുക അനുവദിക്കുന്നത് ഫണ്ടിന്റെ ഭാവി സുസ്ഥിരതയെ ബാധിക്കില്ലെന്നും ശൂറ കൗൺസിൽ സർവീസസ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ജമീല അൽ സൽമാൻ വ്യക്തമാക്കി. ജോലി നഷ്ടപ്പെടുന്നത് തടയാനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം സുസ്ഥിരമായി നിലനിർത്താനും ഈ ഇടപെടൽ സഹായിക്കും. ലേബർ ആൻഡ് ലീഗൽ അഫയേഴ്‌സ് മന്ത്രാലയവും സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനും ഇതിനാവശ്യമായ സാങ്കേതിക സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
തൊഴിലാളികളുടെ ഉപജീവനവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമായതിനാൽ നിയമഭേദഗതിക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. നേരത്തെ പാർലമെന്റ് ഏകകണ്ഠമായി അംഗീകരിച്ച ഈ നിർദ്ദേശത്തിന് ശൂറ കൗൺസിൽ കൂടി പച്ചക്കൊടി കാട്ടുന്നതോടെ വിതരണ നടപടികൾ വേഗത്തിലാകും. രാജ്യത്തെ സാമ്പത്തിക സ്ഥിരത നിലനിർത്താനും ജനങ്ങളുടെ വരുമാനം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നിയമനിർമ്മാണം വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.