റഹീം പെരുമ്പടപ്പിന് നൽകിയ യാത്രയയപ്പ്
മനാമ: ബഹ്റൈൻ പ്രവാസി മലയാളികൾക്ക് സുപരിചിതനായ പെരുമ്പടപ്പ് സ്വദേശി റഹീം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ്. 1987ൽ പ്രവാസജീവിതം ആരംഭിച്ച റഹീം ബഹ്റൈൻ മിനിസ്ട്രിയിലെ 39 വർഷത്തെ സേവനത്തിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. പ്രവാസ ജീവിതത്തിനിടയിലെ ഒഴിവ് സമയങ്ങൾ സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റിവെച്ചു. 1980ല്‍ ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് രൂപവത്കരിച്ചതിന് ശേഷം വെസ്റ്റ് റിഫ കമ്മിറ്റി നിലവിൽവന്നത് മുതൽ സജീവപ്രവർത്തകനായും വിവിധ ഘടകങ്ങളിൽ ഭാരവാഹിയായും അദ്ദേഹം നിറഞ്ഞുനിന്നു. ബഹ്റൈന്‍ കേരള സുന്നി ജമാഅത്ത് ഐ.സി.എഫ് എന്ന പേര് സ്വീകരിച്ചത് മുതൽ സംഘടനയുടെ യൂനിറ്റ് സെനറ്റ് അംഗമായി സേവനം ചെയ്തുവരികയാണ്.
അദ്ദേഹത്തിന്റെ പരന്നുകിടക്കുന്ന ബന്ധങ്ങളും പ്രവര്‍ത്തന മികവും റിഫ ഏരിയയിൽ ഐ.സി.എഫിന് വലിയ ഊർജം പകർന്നു. കഷ്ടപ്പെടുന്ന നിരവധി ആളുകള്‍ക്ക് സഹായഹസ്തം നീട്ടിയും കാരുണ്യ സേവന പ്രവര്‍ത്തന രംഗത്ത് ഇടതടവില്ലാതെ പ്രവര്‍ത്തിച്ചതിന്റെ ചാരിതാർഥ്യവുമായിട്ടാണ് റഹീം ബഹ്റൈനിനോട് വിടപറയുന്നത്. ഗള്‍ഫ് രാജ്യങ്ങളിൽ പ്രവാസികൾക്ക് നല്ല സ്വാതന്ത്ര്യവും സൗകര്യങ്ങളും വകവെച്ചു നല്കുന്ന രാജ്യമാണ് ബഹ്റൈന്‍ എന്നും മതസൗഹാർദത്തിനും വിശാലമനസ്കതക്കും വലിയ പ്രാധാന്യം നല്കുന്ന ഈ രാജ്യത്തെ ജനങ്ങളില്‍നിന്ന് വലിയ പാഠങ്ങള്‍ നമുക്ക് പകര്‍ത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സജീവമായ നാല് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റഹീമിന് ഐ.സി.എഫ് വെസ്റ്റ് റിഫ യൂനിറ്റ് ഹൃദ്യമായ യാത്രയയപ്പ് നൽകി. വെസ്റ്റ് റിഫ സുന്നി സെന്ററിൽ നടന്ന യാത്രയയപ്പ് ചടങ്ങിന് മമ്മൂട്ടി മുസ്ല്യാർ, നാസർ തിക്കോടി, ഇസ്മായിൽ മുസ്ല്യാർ, അലവി സയിനി, ഉമ്മർ ഹാജി, ഇബ്രാഹിം മുസ്ല്യാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.