മനാമ: സമൂഹ നിർമിതിയിൽ സ്ത്രീകൾ മുഖ്യ പങ്ക് വഹിക്കേണ്ടവരാണെന്ന് കേരളത്തിലെ സാമൂഹിക പ്രവർത്തയും പ്രമുഖ പ്രഭാഷകയുമായ പി. റുക്സാന. ഈസ ടൗണിലെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ‘സ്ത്രീ, സമൂഹം, സദാചാരം’ പ്രമേയത്തിൽ നടത്തിവന്ന കാമ്പയിൻ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. മനുഷ്യനെ മനോഹരമായി ജീവിക്കാൻ ആഹ്വാനം ചെയ്യുന്ന ഏതൊരു പ്രത്യയശാസ്ത്രവും സ്ത്രീയെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു. സ്വാതന്ത്ര്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും വിദ്യാഭ്യാസത്തിലൂടെയും സ്ത്രീകളിൽ മുന്നേറ്റം ഉണ്ടാകണമെന്നും വ്യക്തിത്വവും ധാർമിക മൂല്യങ്ങളും പാലിച്ചുകൊണ്ട് വരുംതലമുറക്ക് മാതൃക കാണിക്കേണ്ടത് വിദ്യാസമ്പന്നരായ മാതാക്കളാണെന്നും അവർ ഉണർത്തി.
സത്യസന്ധതയും ഉയർന്ന ധാർമിക ബോധവും വ്യക്തിത്വം രൂപപ്പെടുത്തേണ്ടതുണ്ട്. ഉത്തമ സംസ്കാരം ജീവിതരീതിയായി സ്വീകരിക്കുക എന്നതാണ് സദാചാരംകൊണ്ട് അർഥമാക്കുന്നത്. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ വിദ്യാഭ്യാസവും നൽകുകയാണെങ്കിൽ നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയും. സ്ത്രീയെ വെറും ശരീരം മാത്രമായി കാണാതെ സമൂഹം ബഹുമാനിക്കുന്ന ഏതൊരു ആൺകുട്ടിയും കരുതലോടെ കാണുന്ന വ്യക്തിയായി അവളെ പരിഗണിക്കണമെന്നും അവർ സദസ്സിനെ ഓർമിപ്പിച്ചു. മാതൃത്വം മഹനീയമായ പദവിയാണ്. ഒരു വ്യക്തിയുടെ സംസ്കാരവും വ്യക്തിത്വവും രൂപപ്പെടുത്തുന്നത് മാതാവാണ്. അവരുടെ കാലടിയിലാണ് സ്വർഗമുള്ളതെന്നും ഇസ്ലാം പഠിപ്പിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
അനിമൽ ആൻഡ് എൻവയൺമെൻറ് പ്രൊട്ടക്ഷൻ ചാരിറ്റി ഓർഗനൈസേഷൻ പ്രസിഡൻറ് ശൈഖ മർവ ബിൻത് അബ്ദുറഹ്മാൻ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. മനാമ മലർവാടി കൂട്ടുകാരികൾ അവതരിപ്പിച്ച ഒപ്പനയും റിഫ ടീം സംഗീതശിൽപവും പരിപാടിക്ക് മാറ്റേകി. കാമ്പയിനോടനുബന്ധിച്ച് നടത്തിയ പുഡിങ്, ഹെന്ന, ഖുർആൻ പാരായണം, ലോഗോ മേക്കിങ് എന്നീ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഫ്രൻഡ്സ് അസോസിയേഷൻ വനിതാവിഭാഗം പ്രസിഡൻറ് സാജിദ സലീം അധ്യക്ഷത വഹിച്ച പരിപാടിയിൽ കാമ്പയിൻ കൺവീനൻ ഹസീബ ഇർഷാദ് സ്വാഗതം പറഞ്ഞു. കൗസറിെൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ വൈസ് പ്രസിഡൻറ് ജമീല ഇബ്രാഹീം നന്ദി പറഞ്ഞു. നദീറ ഷാജി, റുസ്ബി ബഷീർ എന്നിവർ വേദി നിയന്ത്രിച്ചു. റഷീദ സുബൈർ, സക്കീന അബ്ബാസ്, ജാസ്മിൻ നാസർ, ബുഷ്റ റഹീം, ഷബീറ മൂസ, മെഹ്റ മൊയ്തീൻ, ഷൈമില നൗഫൽ, ഷഹനാസ് മജീദ്, ഫരീദ നസീം, ഫാത്തിമ സ്വാലിഹ്, രഹ്ന ആദിൽ, റസിയ പരീത്, സഫ്റീന ഫിറോസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.