മനാമ: 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് തൃശൂർ ദേശമംഗലം സ്വദേശി പി.എ. ബഷീർ ഇന്ന് നാട്ടിലേക്ക് മടങ്ങും. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ബഹ്റൈനിലേക്ക് ബഷീർ വിമാനമിറങ്ങിയത് 1984ലാണ്. രണ്ടു വർഷം പല വിധ ജോലികൾ ചെയ്തു. പിന്നീട് കോസ്റ്റ് ഗാർഡിൽ ജോലി കിട്ടി. തുടർന്നുള്ള മൂന്ന് പതിറ്റാണ്ട് അവിടെയായിരുന്നു. ആദ്യ വർഷങ്ങളിലെ പ്രവാസ കാലം കഠിനമായിരുന്നെന്ന് ബഷീർ പറഞ്ഞു. ഗ്യാസ് സ്റ്റൗവും എയർകണ്ടീഷണറും ഒന്നുമുണ്ടായിരുന്നില്ല. തണുപ്പ് കാലം ശക്തിയേറിയതായിരുന്നു.മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ചായിരുന്നു പാചകം. 80കളുടെ രണ്ടാം പകുതിയോടെയാണ് സൗകര്യങ്ങൾ കൂടി വന്നത്.
പിന്നീടുള്ള മാറ്റങ്ങൾ പൊടുന്നനെയായിരുന്നു. ഇൗ കാലയളവിൽ മറക്കാനാകാത്ത പ്രധാന സംഭവങ്ങളിലൊന്ന് കുവൈത്ത് യുദ്ധകാലമാണ്. ഭയത്തോടെയാണ് അന്ന് ജനം കഴിഞ്ഞിരുന്നത്. എപ്പോഴും ആക്രമിക്കപ്പെടുമെന്ന അവസ്ഥ നിലനിന്നിരുന്നു. ഭക്ഷണം എല്ലാവരും കരുതിവെച്ചിരുന്നു. ദീർഘനാളത്തെ പ്രവാസത്തിനിടയിൽ വലിയ സൗഹൃദങ്ങളുണ്ടായിട്ടുണ്ട്. ‘ഫ്രൻറ്സ് സോഷ്യൽ അസോസിയേഷനി’ൽ സജീവമായിരുന്നു. ആരോഗ്യമുള്ള സമയത്ത് നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് ബഷീർ പറഞ്ഞു. ശരീരം വഴങ്ങാത്ത കാലത്ത് മടങ്ങേണ്ട ഇടമല്ല നാട്.വീണ്ടും നാട്ടിലെത്തി നാട്ടുകാരിലൊരാളാകണം. മടക്കയാത്ര പ്രവാസിക്ക് എപ്പോഴും സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ജുവൈരിയയും മൂന്ന് മക്കളും അടങ്ങുന്നതാണ് ബഷീറിെൻറ കുടുംബം. ഷക്കീല, ഷക്കീർ എന്നീ മക്കൾ ബഹ്റൈനിൽ േജാലി ചെയ്യുന്നുണ്ട്. മറ്റൊരു മകൻ ഷറഫുദ്ദീൻ നാട്ടിൽ പ്ലസ് ടു വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.