പാസ്‌പോർട്ട് ഫീസ് വർധന പുനഃപരിശോധിക്കണം - ഐ.സി.എഫ്

മനാമ: ഇന്ത്യൻ പൗരന്മാർ വിദേശത്ത് നിന്ന് അപേക്ഷിക്കുന്ന പാസ്‌പോർട്ട് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് വർധന പുനഃപരിശോധിക്കണമെന്നും പ്രവാസി ഇന്ത്യക്കാർക്ക് ബാധകമായ നിരക്കുകളിൽ കുറഞ്ഞത് 50 ശതമാനം കുറവ് വരുത്തണമെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും ഇത് സംബന്ധിച്ച് നിവേദനം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധ്വാനിക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ശക്തികളിലൊന്നാണ്. കഠിനാധ്വാനത്തിലൂടെയും വിദേശനാണ്യ വരുമാനത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും ഇന്ത്യയുടെ വികസനത്തിന് അവർ നൽകുന്ന പങ്ക് അതുല്യമാണ്. എന്നാൽ, അതേ പൗരന്മാർക്ക് ലഭിക്കേണ്ട അടിസ്ഥാന സർക്കാർ സേവനമായ പാസ്‌പോർട്ടിന് ഇന്ത്യയിലെ നിരക്കുകളേക്കാൾ പല മടങ്ങ് അധികം തുക വിദേശത്ത് ഈടാക്കുന്നത് നീതിയുക്തമല്ലെന്ന് ഐ.സി.എഫ് ചൂണ്ടിക്കാട്ടി.

വിദേശത്തുള്ള ഇന്ത്യക്കാർ സേവനത്തിനായി ഇന്ത്യയിലെ നിരക്കിന്റെ അഞ്ചിരട്ടിയിലധികം തുകയാണ് നൽകേണ്ടിവരുന്നത്. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലെ സാധാരണ തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. പാസ്‌പോർട്ട് ഓരോ ഇന്ത്യൻ പൗരനും ലഭിക്കേണ്ട അടിസ്ഥാന തിരിച്ചറിയൽ രേഖയും യാത്രാ രേഖയുമാണത്. ഒരു പൗരൻ ഇന്ത്യയിൽ താമസിക്കുന്നുവോ വിദേശത്താണോ എന്നതിന്റെ അടിസ്ഥാനത്തിൽ ഒരേ സേവനത്തിന് വലിയ ഫീസ് വ്യത്യാസം ഉണ്ടാകുന്നത് പുനഃപരിശോധിക്കണം. സർക്കാർ സേവനങ്ങൾ ജനക്ഷേമത്തിന്റെ ഭാഗമായിരിക്കണമെന്നും പ്രവാസി സമൂഹത്തോട് കൂടുതൽ കരുതലോടെയും നീതിയോടെയും സമീപിക്കണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു.

Tags:    
News Summary - ICF demands a review of the passport fee hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.