ഉദ്ഘാടന ചടങ്ങിൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ഹൈ ഡൈവിങ് വേൾഡ് ചാമ്പ്യൻഷിപ്പിന് ബഹ്റൈൻ ഹാർബറിൽ തുടക്കം. മാനുഷിക പ്രവർത്തനങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചാമ്പ്യൻഷിപ്.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിലാണ് ചാമ്പ്യൻഷിപ് ആരംഭിച്ചത്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഡയറക്ടർ ജനറലും വേൾഡ് അക്വാട്ടിക്സ് പ്രസിഡന്റുമായ ക്യാപ്റ്റൻ ഹുസൈൻ അൽ മുസല്ലം ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റിയുടേയും ഇന്റർനാഷനൽ സ്വിമ്മിങ് ഫെഡറേഷന്റെയും ജി.എച്ച്.എഫിന്റെയും സഹകരണത്തോടെ നടക്കുന്ന ഹൈ ഡൈവിങ് വേൾഡ് ചാമ്പ്യൻഷിപ്പിന് ബഹ്റൈൻ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്. സ്പോർട്സ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള കായിക കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ചാമ്പ്യൻഷിപ് സഹായകരമാകുമെന്ന് ശൈഖ് ഖാലിദ് ചൂണ്ടിക്കാട്ടി.
ബഹ്റൈൻ ഹാർബറിൽ തുടങ്ങിയ ഹൈ ഡൈവിങ് വേൾഡ് ചാമ്പ്യൻഷിപ്പിൽനിന്ന്
മത്സരം കാണുന്നതിനായി ബഹ്റൈൻ ഹാർബറിനു അഭിമുഖമായി പാലത്തിൽ പ്ലാറ്റ്ഫോം നിർമിച്ചിട്ടുണ്ട്. പുരുഷന്മാർ 27 മീറ്റർ ഉയരത്തിൽ നിന്നും സ്ത്രീകൾ 20 മീറ്റർ ഉയരത്തിൽ നിന്നും ഡൈവിങ് നടത്തി. ആസ്ട്രേലിയ, ബ്രസീൽ, കാനഡ, കൊളംബിയ, ഡെൻമാർക്ക്, ഫ്രാൻസ്, ജർമനി, യുനൈറ്റഡ് കിങ്ഡം, ഇറ്റലി, മെക്സികോ, നെതർലൻഡ്സ്, ന്യൂസിലൻഡ്, റുമേനിയ, സ്വിറ്റ്സർലൻഡ്, യുക്രെയ്ൻ, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. 2025ൽ സിംഗപ്പൂരിൽ നടക്കുന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിനുള്ള പ്രധാന യോഗ്യത മത്സരമാണ് ചാമ്പ്യൻഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.