മനാമ: വിദേശത്തുനിന്നു നാട്ടിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ നടത്തുന്ന കോവിഡ് പരിശോധനയുടെ ചെലവ് വഹിക്കാനുള്ള കേരള സർക്കാർ തീരുമാനത്തെ ഐ.സി.എഫ് നാഷനൽ കമ്മിറ്റി സ്വാഗതം ചെയ്തു. പുറപ്പെടുന്ന രാജ്യത്തുനിന്ന് 72 മണിക്കൂറിനുള്ളിൽ എടുക്കുന്ന കോവിഡ് നെഗറ്റിവ് റിപ്പോർട്ടുമായി വിമാനത്താവളത്തിലെത്തുന്നവരും നിർബന്ധിത പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. കുടുംബമായി നാട്ടിലെത്തുന്നവർക്കും അല്ലാത്തവർക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന നിർദേശത്തിനെതിനെതിരെ ഐ.സി.എഫ് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.
ഈ നിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി പി.സി.ആർ ടെസ്റ്റ് സൗജന്യമാക്കിയ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും നാഷനൽ കമ്മിറ്റി അഭിനന്ദിച്ചു.
സയ്യിദ് ഹബീബ് അൽ ബുഖാരി ആധ്യക്ഷത വഹിച്ചു. നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, അഷ്റഫലി, സലിം പാലച്ചിറ, സുബൈർ സഖാഫി, ഖാദർ മാഷ്, സലാം വടകര എന്നിവർ സംബന്ധിച്ചു. സിറാജ് കുറ്റ്യാടി സ്വാഗതവും ഉമർ സഖാഫി മൂർക്കനാട് നന്ദിയും പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ നിബന്ധനകൾ പ്രവാസികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ കേരള സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.
ലോകമെങ്ങുമുള്ള പ്രവാസികൾ സംസ്ഥാന സർക്കാറിന് മുമ്പാകെ ഇൗ ആവശ്യമുന്നയിച്ചിരുന്നു. വിവിധ സംഘടനകളും കൂട്ടായ്മകളും ഇതിനായി രംഗത്തുവരുകയും ചെയ്തു.
കോവിഡ് കാരണം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന പ്രവാസികളെ ചേർത്തുനിർത്തുന്ന നിലപാടാണ് പിണറായി വിജയൻ സർക്കാർ സ്വീകരിച്ചത്. പ്രവാസികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സർക്കാറിനെ ബോധ്യപ്പെടുത്താനായി. ബഹ്റൈനിലെ പ്രവാസി സമൂഹത്തിനുവേണ്ടി ഇക്കാര്യത്തിൽ കേരള സർക്കാറിനെ അഭിനന്ദിക്കുന്നു. ഇതിനായി പരിശ്രമിച്ച എല്ലാ സംഘടനകളെയും പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഴുവൻ വിമാനത്താവളങ്ങളിലെയും ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബഹ്റൈൻ ഐ.എം.സി.സി പ്രസിഡൻറ് പുളിക്കൽ മൊയ്തീൻകുട്ടി, ജനറൽ സെക്രട്ടറി കാസിം മലമ്മൽ, ട്രഷറർ പി.വി. സിറാജ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. വിദേശത്തുനിന്ന് ടെസ്റ്റ് പൂർത്തിയാക്കി നാട്ടിലെത്തുന്നവർ വീണ്ടും അത് ചെയ്യേണ്ടിവരുന്നത് സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്നതിനാൽ, ടെസ്റ്റ് സൗജന്യമാക്കണമെന്നു സംസ്ഥാന സർക്കാറിനോട് നേരേത്ത ഐ.എം.സി.സി ആവശ്യപ്പെട്ടിരുന്നു. പ്രവാസികളുടെ ആവശ്യത്തെ അനുഭാവപൂർവം പരിഗണിക്കുന്ന നടപടിയാണ് സർക്കാറിൽനിന്ന് ഉണ്ടായത്. പ്രവാസിസമൂഹത്തോട് അനുകമ്പ കാണിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവരെ അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
സൗജന്യ പരിശോധന: തീരുമാനം സ്വാഗതം ചെയ്ത് പ്രവാസി സമൂഹം
സാധാരണക്കാരായ ബഹുഭൂരിഭാഗം പ്രവാസികളുടെയും സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് കോവിഡ് ടെസ്റ്റ് സൗജന്യമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം പ്രശംസനീയവും പ്രവാസിലോകത്തിനു മുഴുവന്‍ ഏറെ ആശ്വാസകരവുമാണെന്ന് ഒ.എന്‍.സി.പി പ്രസിഡൻറ് എഫ്.എം. ഫൈസല്‍ പ്രസ്താവനയിൽ പറഞ്ഞു. ഏത് അത്യാവശ്യ ഘട്ടങ്ങളിലും ജനങ്ങളുടെയും പ്രവാസികളുടെയും പരാതികള്‍ക്ക് കാതോര്‍ക്കുകയും ഉടന്‍തന്നെ പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ഇത്തരം ധീരമായ നടപടികള്‍ക്ക് ആരോഗ്യമന്ത്രിയെയും സര്‍ക്കാറിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.