മിസ്റ്റർ അൽ മൊഈദ്,മിസ്റ്റർ കാനൂ,മിസ്റ്റർ അൽ കുഹേജി,മിസ്റ്റർ അൽ ആലി
മനാമ: 2026ലെ ഫോർബ്സ് മിഡിൽ ഈസ്റ്റ് ‘ടോപ്പ് 100 അറബ് ഫാമിലി ബിസിനസസ്’ പട്ടികയിൽ ബഹ്‌റൈനിലെ നാല് പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ ഇടംപിടിച്ചു. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് തങ്ങളുടെ ബിസിനസ് ശൃംഖലയെ നവീകരിക്കാനും വിപുലീകരിക്കാനും സാധിച്ച കുടുംബ ബിസിനസ് ഗ്രൂപ്പുകളെയാണ് ഫോർബ്സ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈനിലെ സ്വകാര്യ മേഖലയുടെ നട്ടെല്ലായ ഈ ഗ്രൂപ്പുകൾ അടിസ്ഥാന സൗകര്യ വികസനത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വലിയ പങ്കാണ് വഹിക്കുന്നത്.
പട്ടികയിൽ 59-ാം സ്ഥാനത്താണ് വൈ.കെ. അൽമോഈദ് ആൻഡ് സൺസ് ഗ്രൂപ്. ചെയർമാൻ മുഹമ്മദ് ഫാറൂഖ് അൽമോഈദ് നയിക്കുന്ന ഈ ഗ്രൂപ്പ് 1940ലാണ് സ്ഥാപിതമായത്. നിസാൻ, ഫോർഡ്, സോണി തുടങ്ങിയ 300ലധികം ആഗോള ബ്രാൻഡുകളുടെ വിതരണക്കാരായ ഇവർ അടുത്തിടെ ചൈനീസ് വാഹന നിർമ്മാതാക്കളായ ബി.എ.ഡബ്ല്യു ഗ്രൂപ്പുമായും കരാറിലേർപ്പെട്ടിരുന്നു.
72-ാം സ്ഥാനത്തുള്ള യൂസുഫ് ബിൻ അഹമ്മദ് കാനൂ ഗ്രൂപ് (വൈ.ബി.എ കാനൂ) 1890ൽ സ്ഥാപിതമായതാണ്. യാത്ര, ലൊജിസ്റ്റിക്സ്, ഷിപ്പിംഗ്, റിയൽ എസ്റ്റേറ്റ്, ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പിൽ 3,000ലധികം ജീവനക്കാരുണ്ട്. ഫൗസി അഹമ്മദ് കാനൂവാണ് നിലവിൽ ഗ്രൂപ്പ് ചെയർമാൻ.
95-ാം സ്ഥാനത്തുള്ള എ.ജെ.എം കൂഹേജി ഗ്രൂപ്പും 1890ലെ ചരിത്രമുള്ള സ്ഥാപനമാണ്. ടെക്സ്റ്റൈൽ ഇറക്കുമതിയിൽ തുടങ്ങി ഇന്ന് എയർ കണ്ടീഷനിംഗ്, മറൈൻ പവർ, ഇലക്ട്രോണിക്സ് മേഖലകളിൽ സജീവമാണ്. മഹമൂദ് അൽ കൂഹെജിയാണ് ഗ്രൂപ്പിന്റെ ചെയർമാൻ. എൽജി ഇലക്ട്രോണിക്സ്, യമഹ മോട്ടോഴ്സ് എന്നിവയുടെ വിതരണാവകാശം ഇവർക്കാണ്. 96-ാം സ്ഥാനത്ത് ഹാജി ഹസ്സൻ ഗ്രൂപ്പും ഇടംപിടിച്ചു. നിർമ്മാണ-എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പ് 1952-ൽ സ്ഥാപിതമായതാണ്. ബഹ്‌റൈനിലെ അൽ-ജസ്ര ഇന്റർചേഞ്ച് ഉൾപ്പെടെയുള്ള നിർണ്ണായക അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഈ ഗ്രൂപ് നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടർ മൈതം അൽ ആലിയാണ് ഇതിനെ നയിക്കുന്നത്.
ആസ്തി, സാമ്പത്തിക പ്രകടനം, പുതിയ സംരംഭങ്ങൾ, പാരമ്പര്യം എന്നിവ അടിസ്ഥാനമാക്കിയാണ് ഫോർബ്സ് ഈ പട്ടിക തയ്യാറാക്കിയത്. സൗദി അറേബ്യയിലെ അബ്ദുൽ ലത്തീഫ് ജമീൽ ഗ്രൂപ്പാണ് പട്ടികയിൽ ഒന്നാമതെത്തിയത്.
ആകെ 100 കമ്പനികളുള്ള പട്ടികയിൽ 86 എണ്ണവും ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവയാണ് എന്നത് മേഖലയിലെ കുടുംബ ബിസിനസുകളുടെ കരുത്ത് പ്രകടമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.