ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിൽ പരിശോധനക്കായെത്തിയ കിരീടാവകാശി
മനാമ: രാജ്യത്തിന് നേരെയുണ്ടായ ശത്രുതാപരമായ ഇറാനിയൻ ആക്രമണങ്ങളെത്തുടർന്ന് ബഹ്‌റൈന്‍റെ സുരക്ഷ സജ്ജീകരണങ്ങളും പ്രവർത്തന സന്നദ്ധതയും നേരിട്ട് വിലയിരുത്തി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, നാഷനൽ സെന്റർ ഫോർ സിവിൽ എമർജൻസി മാനേജ്‌മെന്‍റ് എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.
രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനും ഹമദ് രാജാവ് നൽകുന്ന അതീവ പ്രാധാന്യത്തിന് അനുസൃതമായാണ് ഈ സന്ദർശനം. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അദ്ദേഹത്തെ സ്വീകരിക്കുകയും ആക്രമണങ്ങളെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ നേരിടാൻ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചു നൽകുകയും ചെയ്തു.
ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി വിവിധ വകുപ്പുകൾക്കിടയിലുള്ള ഏകോപനവും പ്രതികരണ വേഗതയും അദ്ദേഹം പരിശോധിച്ചു. ഭക്ഷ്യ-ജല സുരക്ഷ, ഊർജം, വൈദ്യുതി മേഖലകളുടെ പ്രവർത്തനം, വാർത്താവിനിമയ സംവിധാനങ്ങൾ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവയുടെ കാര്യക്ഷമതയും അദ്ദേഹം വിലയിരുത്തി.
സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ആഭ്യന്തര മന്ത്രി നടത്തുന്ന ശ്രമങ്ങളെ കിരീടാവകാശി അഭിനന്ദിച്ചു. സന്ദർശന വേളയിൽ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, പോലീസ് മേധാവി ലഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.