മഴക്കെടുതി:വെള്ളക്കെട്ട് ഒഴിവാക്കാന്‍ രാപകല്‍ അധ്വാനം

മനാമ: രാജ്യത്ത് മഴ തുടരുന്ന സാഹചര്യത്തില്‍, പലയിടത്തും റോഡില്‍ വെള്ളം  കെട്ടിക്കിടക്കുന്നത്  ദുരിതമായി. കാലാനുസൃതമായി ഡ്രൈയിനേജ് പരിഷ്കരണമില്ലാത്തതു മൂലമാണ് ഈ അവസ്ഥയെന്ന് കൗണ്‍സിലര്‍മാരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മൂന്ന് മുന്‍സിപ്പില്‍ കൗണ്‍സിലുകളിലെയും മെമ്പര്‍മാര്‍ അടിയന്തര യോഗം ചേര്‍ന്നു. മഴമൂലമുണ്ടായ വലിയ ഗതാഗത കുരുക്ക് മുതല്‍ അപകടങ്ങള്‍ വരെയുള്ള വിവിധ പ്രശ്നങ്ങള്‍ ഇതില്‍ ചര്‍ച്ചയായി. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി കൗണ്‍സിലര്‍മാര്‍ സജീവമായി രംഗത്തുണ്ട്. അംഗങ്ങള്‍ പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റീസ്, നഗരാസൂത്രണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭവനങ്ങളിലെ പ്രശ്നങ്ങള്‍ ഭവന,വൈദ്യുതി മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ കൗണ്‍സിലര്‍മാരുമായി ചേര്‍ന്ന് പരിഹരിക്കും. ഓട ശുചീകരണ ജോലികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്. വെള്ളക്കെട്ട് നീക്കുന്നതുവരെ ഉറക്കമില്ളെന്ന് നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ബുഹമൂദ് പ്രതിവാര യോഗത്തില്‍ പറഞ്ഞു. സംയുക്ത നടപടികളിലൂടെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഇപ്പോള്‍ പെട്ടെന്ന് തന്നെ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഓടകള്‍ കാലാനുസൃതമായി പരിഷ്കരിച്ചിരുന്നെങ്കില്‍, ഈ അധ്വാനത്തിന്‍െറ കാര്യമുണ്ടാകുമായിരുന്നില്ല. മതിയായി രീതിയില്‍ ഓടകളെ ബന്ധിപ്പിക്കാത്തതുകൊണ്ടാണ് വെള്ളം കടലിലേക്ക് ഒഴുകാത്തത്. -അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയുണ്ടായ എല്ലാ പ്രദേശങ്ങളും സന്ദര്‍ശിച്ചതായി സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ അന്‍സാരി പറഞ്ഞു. നടപടി വേണ്ട സ്ഥലങ്ങളില്‍ അതാത് ഡിപാര്‍ടുമെന്‍റുകളെ വിവരം അറിയിച്ചിട്ടുണ്ട്. മഴവെള്ള പ്രശ്നം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാപിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡിന്‍െറ ‘സര്‍വീസസ് ആന്‍റ് പബ്ളിക് യൂട്ടിലിറ്റീസ് കമ്മിറ്റി’യും പൊതുമരാമത്ത് മന്ത്രാലയ ഉദ്യോഗസ്ഥരും സംയുക്ത യോഗം ചേര്‍ന്നു. ഓടകളിലേക്ക് ഓയിലും മറ്റും ഒഴിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കമ്മിറ്റി ചെയര്‍മാന്‍ ദീമ അല്‍ അദ്ദാദ് ആവശ്യപ്പെട്ടു.  ഓടയുടെ ഒഴുക്ക് തടസപ്പെടും വിധമുള്ള സാധനങ്ങള്‍ ഒഴുക്കിവിടുന്നവരെ കണ്ടത്തൊന്‍ പ്രയാസമാണെന്ന് മുഹറഖ് കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ പറഞ്ഞു. റോഡുകളിലെ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിലാണെന്ന കാര്യം അദ്ദേഹം അംഗീകരിച്ചു.    
പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റീസ്, നഗരാസൂത്രണ മന്ത്രാലയത്തിനുകീഴിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ 74 ടാങ്കറുകള്‍ വെള്ളക്കെട്ട് ഒഴിവാക്കാനായി സജീവമാണ്.    നിര്‍ത്താതെ പെയ്യുന്ന മഴ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 
വ്യാപാരസ്ഥാപനങ്ങളില്‍ കാര്യമായ തിരക്കില്ല. പലരും ജോലികഴിഞ്ഞ് നേരെ വീട്ടിലേക്ക് മടങ്ങുകയാണ്. റോഡില്‍ വെള്ളമുള്ളതിനാല്‍ പിന്നീട് പുറത്തേക്കിറങ്ങുന്നില്ല. ചിലയിടങ്ങളില്‍ ഗതാഗത കുരുക്കുമുണ്ട്.

Tags:    
News Summary - bahrain rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.