മനാമ: ബഹ്‌റൈനിലും ഖത്തറിലുമായി കഴിയുന്ന കുടുംബങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ബഹ്റൈൻ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ ഉത്തരവിട്ടതായി ‘ഇൻസ്റ്റ്യൂഷന് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്’ സെക്രട്ടറി ജനറല്‍ ഇന്‍ചാര്‍ജ് ഡോ. ഖലീഫ ബിന്‍ അലി അല്‍ഫാദില്‍ വ്യക്തമാക്കി. ഖത്തറുമായുള്ള ബന്ധം വിഛേദിക്കാന്‍ തീരുമാനിച്ചത് ഇരുരാജ്യങ്ങളിലുമായി കഴിയുന്ന കുടുംബങ്ങളെ ബാധിക്കരുതെന്നാണ് നിര്‍ദേശം.
വിവിധ ജി.സി.സി രാഷ്ട്രങ്ങളിലായി വേരുകളുള്ള നിരവധി കുടുംബങ്ങളുണ്ട്. അവര്‍ തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടുന്ന സാഹചര്യമുണ്ടാകില്ലെന്നും ഹമദ് രാജാവ് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ ബഹ്‌റൈന്‍ ഉന്നത നിലപാടാണ് സ്വീകരിക്കുന്നത്. സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ പ്രത്യേകതകളും വ്യത്യസ്തകളും ഉള്‍ക്കൊണ്ടാണ് ബഹ്‌റൈന്‍ മുന്നോട്ട് പോകുന്നതെന്നും ഖലീഫ ബിന്‍ ഫാദില്‍ പറഞ്ഞു. 2009ല്‍ രൂപവത്കരിച്ച ‘ഇൻസ്റ്റ്യൂഷന് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ്’ രാജ്യത്തെ എല്ലാ മനുഷ്യാവകാശ പ്രശ്‌നങ്ങളിലും ഇടപെടുകയും നീതിപൂര്‍വം തീരുമാനങ്ങളെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങളുടെ അവകാശങ്ങൾ ഇസ്‌ലാമിക നിയമ സംഹിതയും ബഹ്റൈനിലെ നിയമങ്ങളും പൂർണമായി ഉറപ്പുനൽകുന്നതാണ്.ജി.സി.സി രാഷ്ട്രങ്ങളിലെ കുടുംബങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ ബഹ്റൈൻ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.