പ്രതിഭ ബഹ്റൈൻ സംഘടിപ്പിച്ച പരിപാടികളിൽ നിന്ന്
മനാമ: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനോടനുബന്ധിച്ച് ബഹ്റൈൻ പ്രതിഭ വിവിധ പരിപാടികളോടെ വിപുലമായ മെയ്‌ദിനാഘോഷം സംഘടിപ്പിച്ചു. സാമൂഹിക-സേവന പ്രവർത്തനങ്ങൾക്കും സാംസ്‌കാരിക പരിപാടികൾക്കും ഒരുപോലെ പ്രാധാന്യം നൽകി ദിനാഘോഷം ശ്രദ്ധേയമായി.
മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മേഖലയുടെ നേതൃത്വത്തിൽ പ്രതിഭ ഹെൽപ്പ് ലൈനിന്റെ സഹകരണത്തോടെ കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 100ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ 87 പേർ രക്തദാനം നൽകി. ഡോ. ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ., രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ എന്നിവർ സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മിജോഷ്, അനിൽ കെ.പി., ഹെൽപ് ലൈൻ കൺവീനർ ഷിബു ചെറുതുരുത്തി എന്നിവർ ക്യാമ്പ് സന്ദർശിച്ചു. മേഖല പ്രസിഡന്റ് സജീവൻ മാക്കണ്ടി, ആക്ടിങ് സെക്രട്ടറി സന്തു പടന്നപ്പുറം എന്നിവരോടൊപ്പം അശോകൻ, ബിനു കരുണാകരൻ, ഷിജു ഇ.കെ., ഷീല ശശി, അനിത മണികണ്ഠൻ, ബിജു കെ.പി., താരിഖ്, അജീഷ്, സജേഷ്, മുഹറഖ് ഹെൽപ് ലൈൻ കൺവീനർ ഫിനി എബ്രഹാം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഇതോടൊപ്പം ബഹ്റൈൻ പ്രതിഭ വനിതാവേദിയും സൽമാബാദ് യൂണിറ്റും ചേർന്ന് അൽ ഹിലാൽ ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലോക കേരളസഭാംഗവും ബി.ഡി.കെ. ചെയർമാനുമായ കെ.ടി. സലിം ഉദ്ഘാടനം നിർവഹിച്ചു. ഡോ. എൽദോ ജോർജ് നടത്തിയ “മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്” വനിതാവേദി എക്സിക്യൂട്ടീവ് അംഗം സ്നേഹ ഹരീഷ് ഏകോപിപ്പിച്ചു.
വനിതാ വേദി വൈസ് പ്രസിഡന്റ് ദിവ്യ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഹെൽപ് ലൈൻ കൺവീനർ ജെയ്സൺ അധ്യക്ഷത വഹിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സഞ്ജു, വനിതാ വേദി സെക്രട്ടറി സരിത മേലത്ത്, വൈസ് പ്രസിഡന്റ് ശർമിള, പ്രതിഭ വൈസ് പ്രസിഡന്റ് ജയകുമാർ, മേഖലാ സെക്രട്ടറി ജോഷി ഗുരുവായൂർ, മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, കേന്ദ്ര കമ്മിറ്റി അംഗം നുബിൻ അൻസാരി എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റ് സെക്രട്ടറി രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി.
റിഫ സൂഖ് യൂണിറ്റും വനിതാ വേദിയും ചേർന്ന് നടത്തിയ മറ്റൊരു മെഡിക്കൽ ക്യാമ്പിലും വലിയ ജനപങ്കാളിത്തം ഉണ്ടായി. 200-ൽ അധികം പേർ പങ്കെടുത്ത ക്യാമ്പിൽ ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് പ്രഷർ, കിഡ്നി, ലിവർ പരിശോധനകൾ ഉൾപ്പെടെ വിവിധ പരിശോധനകൾ സൗജന്യമായി നടത്തി. ഡോ. അമൽ ഘോഷ് “ജീവിതശൈലീ രോഗങ്ങളും പരിഹാരങ്ങളും” എന്ന വിഷയത്തിൽ ക്ലാസ് നടത്തി. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ‘സ്നേഹ’ കോർഡിനേറ്ററും ഐസിആർഎഫ് മുൻ എക്സിക്യൂട്ടീവ് അംഗവുമായ നിഷ രംഗരാജൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
റിഫ സൂഖ് യൂണിറ്റ് സെക്രട്ടറി അൻവർ തായാട്ട് അധ്യക്ഷത വഹിച്ചു. വനിതാ വേദി സെക്രട്ടറി സരിത മേലത്ത് സ്വാഗതം ആശംസിച്ചു. മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, പ്രസിഡന്‍റ് മഹേഷ് കെ.വി., രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, കേന്ദ്ര കമ്മിറ്റി അംഗം നുബിൻ അൻസാരി, റിഫ മേഖല സെക്രട്ടറി ബാബു വി.ടി., പ്രസിഡന്റ് രഞ്ജു ഹരീഷ്, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സൽമാൻ എന്നിവർ ആശംസകൾ നേർന്നു. വനിതാ വേദി കേന്ദ്ര കമ്മിറ്റി അംഗവും റിഫ മേഖല കൺവീനറുമായ അഫ്സില നന്ദി രേഖപ്പെടുത്തി.
സൽമാബാദ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിത്രയിലെ അവാൽ ഗൾഫ് തൊഴിലാളി ക്യാമ്പ് സന്ദർശിക്കുകയും, പ്രവാസി മലയാളികൾക്കായുള്ള നോർക്ക/ക്ഷേമനിധി പദ്ധതികളെക്കുറിച്ച് അവബോധ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. വൈകീട്ട് പ്രതിഭ ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു. “തൊഴിലവസരങ്ങളും കടമകളും” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തുകയും പങ്കെടുത്തവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് മഹേഷ് കെ.വി. അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗം സുബൈർ കണ്ണൂർ, വനിതാവേദി ജനറൽ സെക്രട്ടറി സരിത മേലത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡണ്ട് ജയകുമാർ നന്ദി രേഖപ്പെടുത്തി. സ്വരലയ ഗായക സംഘത്തിന്റെ ഗാനമേളയും തുടർന്ന് ഹ്രസ്വചലച്ചിത്ര പ്രദർശനവും നടന്നു.
ചടങ്ങിനിടെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ രക്ഷാധികാരി സമിതി അംഗം പി.കെ. ബാലൻ, നാടകവേദി എക്സിക്യൂട്ടീവ് അംഗം സജീവൻ കണ്ണപുരം, നാടക പ്രവർത്തകൻ മിഥുൻ, ബാലവേദി മുൻ സെക്രട്ടറി തീർത്ഥ സതീഷ് എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിവിധ സാമൂഹിക-സേവന പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ ബഹ്റൈൻ പ്രതിഭയുടെ പ്രവർത്തനം ശ്രദ്ധേയമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.