മനാമ: വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപയോഗിച്ച വാഹനങ്ങളുടെ കാലപ്പഴക്കം അഞ്ച് വര്‍ഷത്തിലധികമാകാന്‍ പാടില്ലെന്ന് മന്ത്രിസഭായോഗം. ഗുദൈബിയ പാലസില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയിലായിരുന്നു തീരുമാനം. നിലവിലുള്ള ട്രാഫിക് നിയമത്തില്‍ പരിഷ്കരണം വരുത്താനും അംഗീകാരം നല്‍കി. ക്ലാസിക് കാറുകള്‍ എന്ന ഒരു പ്രത്യേക ഇനം ചേര്‍ക്കാനും അതിന് പ്രത്യേകം രജിസ്ട്രേഷന്‍ നല്‍കാനുമാണ് നിര്‍ദേശമുയര്‍ന്നിട്ടുള്ളത്. സൗരോര്‍ജ്ജം ഉപയോഗിച്ചുള്ള വൈദ്യുത പദ്ധതികള്‍ വേഗത്തിലാക്കാനും കൂടുതല്‍ പദ്ധതികള്‍ ആരംിക്കുന്നതിനും കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ബഹ്റൈനിലുടെ കടന്ന് പോകുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്ത് കഴിയാനുള്ള 24 മണിക്കൂര്‍ സമയം മൂന്ന് ദിവസം (72 മണിക്കൂര്‍) ആയി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കി. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. ജോര്‍ഡന് സഹായവും പിന്തുണയും നല്‍കുന്നതിന് സൗദി നടത്തിക്കൊണ്ടിരിക്കുന ശ്രമങ്ങള്‍ക്ക് മന്ത്രിസഭാ യോഗം പിന്തുണ പ്രഖ്യാപിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്കും ബഹ്റൈന്‍ ജനതക്കും അറബ്-ഇസ്ലാമിക സമൂഹത്തിനും പ്രധാനമന്ത്രി യോഗത്തിൽ സംസാരിക്കവെ ഈദാശംസകള്‍ നേര്‍ന്നു. സ്നേഹവും സമാധാനവും പുലരുന്ന നാളുകളായിരിക്കട്ടെ ഈദുല്‍ ഫിത്ര്‍ പകര്‍ന്ന് നല്‍കുന്നതെന്നും അദ്ദേഹം ആശംസിച്ചു. റമദാെൻറ അവസാന രാവുകള്‍ കൂടുതല്‍ വിശ്വാസവും ആത്മീയ ഒൗന്നത്യവൂം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഇസ്ലാമിക കാര്യ ഹൈ കൗണ്‍സില്‍ ചെയര്‍മാനും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ ഖലീഫയുടെ വേര്‍പാടില്‍ മന്ത്രിസഭ അഗാധ ദു:ഖം രേഖപ്പെടുത്തി. അദ്ദേഹത്തിെൻറ കബറിടം വിശാലമാക്കുന്നതിനും സ്വര്‍ഗ പ്രവേശനത്തിനും അംഗങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്തു. നീതിന്യായ-ഇസ്ലാമിക മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ സ്മരണീയമാണെന്നും രാജ്യത്തെ മികച്ച ആദരണീയ വ്യക്തിത്വങ്ങളില്‍ മുന്നിലായിരുന്നു അദ്ദേഹത്തിെൻറ സ്ഥാനമെന്നും കാബിനറ്റ് വിലയിരുത്തി. ജോര്‍ഡന് പിന്തുണയും സഹായവും നല്‍കാനുദ്ദേശിച്ച് കഴിഞ്ഞ ദിസസം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മക്കയില്‍ വിളിച്ചു കൂട്ടിയ പ്രത്യേക യോഗത്തിന് പിന്തുണ പ്രഖ്യാപിച്ചു. അറബ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ട് പോകുന്നതിനും കരുത്ത് നല്‍കുന്ന ഒന്നായിരുന്നു യോഗമെന്നും വിലയിരുത്തി. സൗദിയും യു.എ.ഇയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിക്കാനുള്ള തീരുമാനത്തെയും മന്ത്രിസഭ പ്രകീര്‍ത്തിച്ചു. ചില ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും വസ്തു ഇടപാടിന് നിയമങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം റിയല്‍ എസ്റ്റേറ്റ് മേഖലയെ തളര്‍ത്തരുതെന്ന് മന്ത്രിസഭ ഉണര്‍ത്തി.
സല്ലാക്ക്, മുഹഖ്, ഗലാലി എന്നിവിടങ്ങളിലാണ് വസ്തു ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. ചരിത്രവും പാരമ്പര്യവും പേറുന്ന ഇത്തരം പ്രദേശങ്ങളിലുള്ള ഭൂമി കൈമാറ്റത്തിനായിരുന്നു നിയന്ത്രണം കൊണ്ടു വന്നിരുന്നത്. സാര്‍ പ്രദേശത്ത് പുതിയ പാര്‍പ്പിട പദ്ധതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ പാര്‍പ്പിട കാര്യ മന്ത്രാലയത്തെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. ജനങ്ങള്‍ക്ക് സേവനം ചെയ്യാനുള്ള സന്നദ്ധത എല്ലാ മന്ത്രാലയങ്ങളും ശക്തമായി തുടരണമെന്ന് പ്രധാനമന്ത്രി ഉണര്‍ത്തി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് യു.എന്‍ ആരംഭിച്ച ഹരിതാന്തരീക്ഷ ഫണ്ടിന്‍െറ പ്രാദേശിക കേന്ദ്രത്തിന് ബഹ്റൈന്‍ ആതിഥ്യം വഹിക്കാനുള്ള തീരുമാനത്തിന് കാബിനറ്റ് അംഗീകാരം നല്‍കി. അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈന്‍ പങ്കാളിയാകാനുള്ള തീരുമാനത്തിെൻററ ഭാഗമായാണ് ഇത്. കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അവസാന വട്ട കരാറിലൊപ്പു വെക്കാന്‍ വിദേശകാര്യ മന്ത്രിയെ കാബിനറ്റ് ചുമതലപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.