പിഴയടച്ചിട്ടും മോചനമില്ല:  മത്സ്യബന്ധന തൊഴിലാളികള്‍  ഇറാനില്‍ കൊടും ദുരിതത്തില്‍ 

മനാമ: ഇറാന്‍െറ അധീനതയിലുള്ള കടലിലേക്ക് അറിയാതെ പ്രവേശിച്ചതിന്‍െറ പേരില്‍ തടവിലാക്കപ്പെട്ട ഇന്ത്യക്കാരുള്‍പ്പെടെയുള്ള മത്സ്യബന്ധന തൊഴിലാളികളുടെ ദയനീയ സ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്നു. 
ഇറാന്‍ കടലിലേക്ക് കടന്നതിന്‍െറ പേരിലുള്ള പിഴ തൊഴിലാളികളുടെ സ്പോണ്‍സര്‍ അടച്ചിട്ടും ഇവരുടെ അവസ്ഥയില്‍ മാറ്റമില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് ബഹ്റൈനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 21പേരെ ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തത്. 
ഇതില്‍ 15പേര്‍ ഇന്ത്യക്കാരും ആറുപേര്‍ ബംഗ്ളാദേശികളുമാണ്. ഇറാന് തെക്കുള്ള കിഷ് ദ്വീപിലാണ് ഇവരുടെ ബോട്ട് അടുപ്പിച്ചിട്ടുള്ളത്. ഇവര്‍ക്ക് മതിയായ ഭക്ഷണമോ മരുന്നോ വെള്ളമോ കിട്ടുന്നില്ല. മത്സ്യബന്ധന തൊഴിലാളികളുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാണിച്ച് ബഹ്റൈനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ തെഹ്റാനിലെ ഇന്ത്യന്‍ എംബസിക്ക് ജനുവരിയില്‍ കത്തയച്ചിട്ടുണ്ട്. എന്നിട്ടും അവരുടെ മോശം അവസ്ഥക്ക് പരിഹാരമായിട്ടില്ല. ഓരോ ദിവസവും ഇവരുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാവുകയാണെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. പിഴയടച്ചിട്ടും തൊഴിലാളികളുടെ മോചനം വൈകുന്നതില്‍ അവരുടെ ബന്ധുക്കളും ആശങ്കയിലാണ്. ഇവര്‍ ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പലരും കടുത്ത രോഗങ്ങളുള്ളവരാണ്. മരുന്നുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇവരുടെ ജീവന്‍ തന്നെ അപകടത്തിലാണെന്ന് ബന്ധുക്കള്‍ പറയുന്നു. 
ഡിസംബര്‍ അവസാനം ദുബൈയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ 15 ഇന്ത്യക്കാരായ മത്സ്യബന്ധന തൊഴിലാളികളെയും ഇറാന്‍ അറസ്റ്റ് ചെയ്തതായി സര്‍ക്കാറിതര സംഘടനയായ ‘ഇന്‍റര്‍നാഷണല്‍ ഫിഷര്‍മെന്‍ ഡെവലപ്മെന്‍റ് ട്രസ്റ്റ്’ വ്യക്തമാക്കി. 
 

News Summary - bahrain fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.