പ്രവാസി സാഹിത്യോത്സവിന്റെ വിളംബരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു
മനാമ: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിനാലാം എഡിഷൻ ബഹ്റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ഔദ്യോഗിക വിളംബരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. നവംബർ എട്ടിന് മനാമയിൽ നടക്കുന്ന സാഹിത്യോത്സവിൽ അനേകം കലാ പ്രതിഭകൾ മത്സരിക്കും. ‘നാട് വിട്ടവർ വരച്ച ജീവിതം’ എന്ന തീമിൽ ഒരുങ്ങുന്ന പ്രവാസി സാഹിത്യോത്സവ് ബഹ്റൈനിലെ മലയാളി സമൂഹത്തിനിടയിലെ സവിശേഷമായ കലാ സാഹിത്യ സംഗമമായി മാറും.
ബഹ്റൈനിലടക്കം 19 രാഷ്ട്രങ്ങളിൽ പ്രവാസി മലയാളികളായ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും സർഗശേഷിയെയും ആവിഷ്കാരങ്ങളെയും പരിപോഷിപ്പിക്കാനും പ്രകടിപ്പിക്കാനുമായി വിവിധയിനം കലാമത്സരങ്ങൾ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും. കുടുംബവേദിയിൽനിന്ന് തുടങ്ങി ബഹ്റൈനിൽ രിസാല സ്റ്റഡി സർക്കിളിന്റെ മുപ്പത് യൂനിറ്റുകളിലും പത്ത് സെക്ടറുകളിലും മൂന്ന് സോണുകളിലുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷമാണ് നവംബർ എട്ടിന് നാഷനൽതലത്തിൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത്.
ഓരോ ഘടകത്തിൽനിന്നും ഒന്നാം സ്ഥാനം നേടുന്ന മത്സരാർഥിക്കാണ് തൊട്ടുമുകളിലെ ഘടകത്തിൽ മത്സരിക്കാൻ അവസരമുണ്ടാവുക. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. കാമ്പസ് വിഭാഗത്തിൽ സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരിക്കാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്. ജാതി മത ലിംഗ ഭേദമന്യേ മുഴുവൻ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.
നവംബർ ആദ്യവാരത്തിൽ നടക്കുന്ന നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യമേളയും പുസ്തക ചർച്ചയും കലാ സംവാദവും ആസൂത്രണം ചെയ്തിട്ടുണ്ട്. ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിൽ പങ്കെടുക്കും.
മാപ്പിളപ്പാട്ടിനു പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി, ദഫ്, നശീദ, ഖസീദ, കവിതാ പാരായണം, കഥ പറയൽ, കാലിഗ്രഫി, കഥ- കവിത -പ്രബന്ധ രചനകൾ, മാഗസിൻ ഡിസൈൻ, ചിത്രരചന ഉൾപ്പെടെ 99 ഇനങ്ങളിലാണ് സാഹിത്യോത്സവിൽ മത്സരങ്ങൾ നടക്കുക. ചടങ്ങിൽ ആർ.എസ്.സി നാഷനൽ നേതാക്കളായ മുനീർ സഖാഫി, അഷ്റഫ് മങ്കര, സഫ്വാൻ സഖാഫി, ഫൈസൽ വടകര തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.