മനാമ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ നടത്തിയ അപ്രതീക്ഷിത സമരത്തിൽ രാജ്യത്താകെ വിമാനസർവിസുകൾ മുടങ്ങിയതോടെ ബുദ്ധിമുട്ടിലായവരിൽ ബഹ്റൈനിൽനിന്നുള്ള യാത്രക്കാരും. ബുധനാഴ്ച ഉച്ചക്ക് 1.20ന് ബഹ്റൈനിൽനിന്ന് പുറപ്പെടേണ്ട കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമടക്കം റദ്ദാക്കിയതിൽപെടുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അല്ലെങ്കിൽ സർവിസ് ലഭ്യമായ മറ്റൊരു തീയതിയിലേക്ക് ബുക്കിങ് മാറ്റാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചക്ക് 12.40 ന് ബഹ്റൈനിലെത്തേണ്ട വിമാനവും റദ്ദാക്കിയിരുന്നു. ഇത് മുടങ്ങിയത് നിരവധി യാത്രക്കാരെ പ്രയാസത്തിലാക്കി. ചൊവ്വാഴ്ച പുറപ്പെടേണ്ട ഡൽഹി എക്സ്പ്രസ് വിമാനം ബുധനാഴ്ച പുലർച്ചെ ആറിനാണ് ബഹ്റൈനിൽനിന്നും പുറപ്പെട്ടത്.
അടിയന്തര ചികിത്സക്കു വേണ്ടി നാട്ടിൽ പോകേണ്ടവർ, തിരിച്ചു വരാനുള്ളവർ, ബിസിനസ് നടത്തുന്ന ആളുകൾ, അത്യാവശ്യമായി ജോലിയിൽ പ്രവേശിക്കേണ്ടവർ എന്നിവരടക്കം ഈ വിമാനങ്ങളിൽ യാത്രക്കാരായി ഉണ്ടായിരുന്നു. യാത്ര മുടങ്ങിയതോടെ പലയിടത്തും കനത്ത പ്രതിഷേധമുയർന്നിരുന്നു. ജീവനക്കാർ കൂട്ടത്തോടെ അസുഖ അവധിയെടുക്കുകയായിരുന്നു. അന്താരാഷ്ട്ര, ആഭ്യന്തര സർവിസുകൾ ഉൾപ്പെടെ 90ഓളം സർവിസ് മുടങ്ങിയതായാണ് റിപ്പോർട്ട്.
സുബൈർ കണ്ണൂർ, ലോക കേരള സഭാംഗം
സ്വകാര്യവത്കരണത്തിന്റെ ദുരന്തഫലം
പ്രവാസികളെ കഷ്ടപ്പെടുത്തി എയർ ഇന്ത്യ സമരത്തിലേക്ക് ജീവനക്കാരെ നയിച്ച സാഹചര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാനും സർവിസുകൾ സാധാരണ നിലയിലാക്കാനും കേന്ദ്ര സർക്കാർ ഇടപെടണം. വ്യോമഗതാഗത മേഖലയെ സ്വകാര്യമേഖലക്ക് തീറെഴുതുന്ന നയമാണ് ഇത്തരത്തിലൊരു സമരത്തിന് കാരണമായത്.
സ്വകാര്യവത്കരണം മൂലം പൊതുമേഖലയിൽ എയർലൈൻ ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറി. സർവിസുകൾ നിലച്ചതുമൂലം ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. അവരെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ ഉടൻ സ്വീകരിക്കണം. അതോടൊപ്പം എയർ ഇന്ത്യ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നടപടി സ്വീകരിക്കണം.
ബിനു കുന്നന്താനം. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം
പ്രവാസികളുടെ ചോറിൽ മണ്ണിടുന്ന പരിപാടി എയർ ഇന്ത്യ നിർത്തണം
നിരവധി പ്രവാസികളുടെ ജോലി നഷ്ടപ്പെടുത്തി സമരം നടത്തുന്ന എയർ ഇന്ത്യ ജീവനക്കാർ നടത്തുന്ന സമരം പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. മറ്റ് മേഖലപോലെ മിന്നൽ പണിമുടക്ക് നടത്താൻ സാധിക്കുന്ന മേഖലയല്ല ഫ്ലൈറ്റ് സർവിസുകൾ. അത് സംബന്ധിച്ച് നിയമം നാട്ടിൽ ഉണ്ട്. ന്യായമായ സമരങ്ങളെ അംഗീകരിക്കാൻ ആർക്കും ബുദ്ധിമുട്ട് ഇല്ല.
പക്ഷേ ഗൾഫ് രാജ്യങ്ങളിൽനിന്ന് തെരഞ്ഞെടുപ്പ്, വിഷു, ഈസ്റ്റർ, ചെറിയ പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആയിരക്കണക്കിനാളുകളാണ് ഇപ്പോൾ നാട്ടിൽ പോയിരിക്കുന്നത്. ഇതിൽ പലരും വിസ തീരാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴാണ് തിരിച്ചു വരാനുള്ള ടിക്കറ്റ് എടുത്തിട്ടുള്ളത്. ബോർഡിങ് പാസും വാങ്ങി എയർപോർട്ടിലെ ചെക്കിങ് എല്ലാം കഴിഞ്ഞു യാത്ര ചെയ്യാൻ തയാറായി നിൽകുമ്പോഴാണ് ഫ്ലൈറ്റ് ഇല്ല എന്ന അറിയിപ്പ് കിട്ടുന്നത്. എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര അലംഭാവമാണ്.
എയർ ഇന്ത്യ സ്വകാര്യമേഖലയിൽ ആയതുകൊണ്ട് സർക്കാററിന് മുൻകാലങ്ങളിലെ പോലെ ജീവനക്കാരുടെ മേൽ നിയന്ത്രണങ്ങളില്ല. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറാൻ പോകുന്നു എന്ന് നമ്മുടെ ഭരണാധികാരികൾ പറയുമ്പോഴും, സ്വന്തമായി എയർലൈൻ ഇല്ലാത്ത രാജ്യമാണ് നമ്മുടേത് എന്നത് നമ്മുടെ അഭിമാനബോധത്തിന് ഏറ്റ ക്ഷതമാണ്.
അസൈനാർ കളത്തിങ്കൽ, ജനറൽ സെക്രട്ടറി കെ.എം.സി.സി
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെടണം
എയർ ഇന്ത്യ എക്സ്പ്രസ് മിന്നൽ പണിമുടക്കിനെ തുടർന്ന് യാത്രാദുരിതം അനുഭവിക്കുന്ന യാത്രക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഉടൻ ഇടപെടണം.
വിസ കാലാവധി കഴിയുന്നവരുടെയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കേണ്ടവരുടെയും കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കേണ്ടതുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്ത ക്രൂരതകളാണ് പ്രവാസികളോട് എയർ ഇന്ത്യ എക്സ്പ്രസ് കൈക്കൊള്ളുന്നത്.
കുടുംബം പോറ്റാനും നാട് കെട്ടിപ്പടുക്കാനും വേണ്ടി പ്രവാസജീവിതം നയിക്കുന്നവരോടെ ഇത്രയും നിരുത്തരവാദ സമീപനം സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കാനും മറ്റു പരിഹാര മാർഗങ്ങൾ കണ്ടെത്താനും സർക്കാർ സത്വരമായി ഇടപെടുകയാണ് വേണ്ടത്. ഇത്തരം ക്രൂരതകൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഗവണ്മെന്റ് മുൻകൂട്ടി കാണണം.
മിജോഷ് മൊറാഴ, ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി
കേന്ദ്രസർക്കാർ ഉടൻ ഇടപെടണം
പ്രവാസികളോട് എന്തുമാകാം എന്ന അങ്ങേയറ്റം മോശപ്പെട്ട വസ്തുതയാണ് ഇന്നത്തെ എയർ ഇന്ത്യ ജീവനക്കാരുടെ മിന്നൽ സമരത്തിലൂടെ തെളിഞ്ഞു കാണുന്നത്. തൊഴിലിടങ്ങളിൽ ലഭിക്കാതെ പോകുന്ന ആനുകൂല്യങ്ങൾക്കായി സമരം ചെയ്യേണ്ടതായി വരും. എന്നാൽ അത്യന്തം അടിയന്തര സ്വഭാവമുള്ള വിമാന സർവിസുകളിൽ ഒരു മുന്നറിയിപ്പുമില്ലാതെയുള്ള ഇത്തരം സമരങ്ങൾ ഭൂഷണമാണോ എന്ന് സമരത്തിനിറങ്ങിയവർ ചിന്തിക്കണം. അതേ പോലെ സമരത്തിന് ആധാരമായ കാരണങ്ങൾക്ക് ഇടയാക്കിയ എയർ ഇന്ത്യ മാനേജ്മെന്റും ഗൗരവതരമായ കൃത്യവിലോപമാണ് നടത്തിയത്.
എയർ ഇന്ത്യയിൽ നടന്ന ഇന്നത്തെ സമരം പരശതം മനുഷ്യരുടെ ജീവിതത്തെയാണ് താറുമാറാക്കിയത്. സ്വകാര്യ മേഖലയിലാക്കിയാൽ എല്ലാം ശരിയായി എന്ന് പറഞ്ഞ് എയർ ഇന്ത്യയെ ചെറിയ വിലയ്ക്ക് ടാറ്റക്ക് തൂക്കിവിറ്റ കേന്ദ്ര സർക്കാർ പ്രവാസികളടങ്ങിയ യാത്രക്കാരോട് മറുപടി പറയണം.
യാത്ര മുടങ്ങിയവർക്ക് ജോലി തിരികെ ലഭിക്കാൻ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയിലൂടെ അവരുടെ തൊഴിൽ സ്ഥാപനങ്ങളിൽ രാജ്യങ്ങളിലെ സർക്കാർ സഹായത്തോടെ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണം. യാത്രക്കാരുടെ വിമാനക്കൂലി ഉൾപ്പെടെയുള്ള നഷ്ടപരിഹാരവും എയർ ഇന്ത്യ മാനേജ്മെന്റ് അടിയന്തരമായി നൽകണം. സമരം രമ്യമായി പരിഹരിച്ച് കൊണ്ട് മുടങ്ങിയ സെക്ടറുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണം.
ബദറുദ്ദീൻ പൂവാർ, പ്രസി., പ്രവാസി വെൽഫെയർ
കേന്ദ്ര സർക്കാർ ഇടപെടൽ അനിവാര്യം
എയർ ഇന്ത്യ ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത സമരം മൂലം സർവിസുകൾ മുടങ്ങാൻ ഉണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണം.വിമാന സർവിസുകൾ മുടങ്ങിയത് വഴി ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചത് ഗൾഫ് മേഖലയിലെ പ്രവാസികളെയാണ്. വലിയ രൂപത്തിൽ പ്രയാസമുണ്ടായ പ്രവാസികൾക്ക് സാധ്യമായ നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാറും എയർ ഇന്ത്യ മാനേജ്മെന്റും തയാറാകണം.
അവകാശങ്ങൾക്ക് വേണ്ടി ചെയ്യുന്ന സമരങ്ങൾ മറ്റുള്ളവരുടെ പ്രാഥമിക അവകാശങ്ങളെ പോലും റദ്ദ് ചെയ്യുന്ന സ്വഭാവത്തിലാവരുത്. ജീവനക്കാരുടെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാൻ മാനേജ്മെൻറ് തയാറാകണം.സമ്മർ കാലയളവിൽ ഉള്ളതിനേക്കാൾ യാത്രാനിരക്ക് ഈടാക്കിയിട്ടും ജീവനക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ കമ്പനിക്ക് സാധിച്ചില്ല എന്നത് അത്ഭുതമാണ്. ജീവനക്കാരുടെ അവകാശ നിഷേധങ്ങൾ, യാത്രക്കാരെ ദുരിതത്തിലാക്കുന്ന മിന്നൽ സമരങ്ങൾ, ഉയർന്ന യാത്രാ നിരക്ക് തുടങ്ങി ഈ രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ നിർമാണം ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ വിദേശകാര്യ - വ്യോമയാന മന്ത്രാലയങ്ങളുടെ യോജിച്ചതും സമയോചിതവുമായ ഇടപെടൽ ഉണ്ടാകണം.
അതോടൊപ്പം അവശ്യ സർവിസുകൾ ഉൾപ്പെടെ എല്ലാം സ്വകാര്യവത്കരിച്ച് കൈയൊഴിയുന്ന നിരുത്തരവാദപരമായ കേന്ദ്ര സർക്കാർ സമീപനം തിരുത്തുകയും വേണം.
ഫസലുൾ ഹഖ് (സേവ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ)
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ അപലപനീയം
ആയിരക്കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന മിന്നൽ പണിമുടക്കുകൾ ഒഴിവാക്കണം. അത്യാവശ്യമായി ലക്ഷ്യസ്ഥാനങ്ങളിലെത്തേണ്ട നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടത്. ജീവനക്കാർ നിരവധി പ്രശ്നങ്ങൾ നേരിടുന്നു എന്നത് വസ്തുതയാണ്. പക്ഷേ സമരത്തിലൂടെ കഷ്ടത്തിലായത് സാധാരണക്കാരടക്കമുള്ള യാത്രക്കാരാണ്.
നഷ്ടപ്പെട്ട സമയത്തിനും ജോലിക്കും പകരം ഒരു നഷ്ടപരിഹാരവും മതിയാകില്ല. അതുകൊണ്ടുതന്നെ അപ്രതീക്ഷിത സമരങ്ങൾ ഒഴിവാക്കാൻ ഇനിയെങ്കിലും മാനേജ്മെന്റുകളും ജീവനക്കാരും തയാറാകണം. ജനപ്രതിനിധികളുടെ ഇടപെടൽ ഇത്തരം സംഭവങ്ങളിൽ സത്വരമായി ഉണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.