മനാമ: എ.എഫ്.സി അണ്ടർ-23 2026 യോഗ്യത മത്സരത്തിൽ ബ്രൂണെ ദാറുസ്സലാമിനെതിരെ ബഹ്റൈന്റെ അണ്ടർ-23 ഒളിമ്പിക് ഫുട്ബാൾ ടീമിന് പത്തരമാറ്റ് ജയം. ദോഹയിലെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ 10 ഗോളുകൾക്കാണ് ബഹ്റൈൻ വിജയിച്ചത്.
ആദ്യ മത്സരത്തിൽ ഇന്ത്യയോട് 0-2ന് പരാജയപ്പെട്ട ടീമിന് ഈ വിജയം ഗ്രൂപ് ‘എച്ചി’ൽ നിർണായക പോയന്റുകൾ നേടാനും യോഗ്യത പ്രതീക്ഷകൾ സജീവമാക്കാനും സഹായിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽതന്നെ ബഹ്റൈൻ ഏകപക്ഷീയമായ അഞ്ച് ഗോളുകൾ സ്വന്തമാക്കിയിരുന്നു. കളിയാരംഭിച്ച് മൂന്നാം മിനിറ്റിൽതന്നെ ബഹ്റൈൻ താരം അബ്ദുല്ല ഉബൈദ് അലി എതിർ ടീമിന്റെ വലകുലുക്കി തുടങ്ങിയിരുന്നു. രണ്ടാം പകുതിയിലും ബഹ്റൈൻ തങ്ങളുടെ ആക്രമണം തുടരുകയായിരുന്നു.
ഈ വിജയത്തോടെ ബഹ്റൈൻ ഗ്രൂപ് ‘എച്ചി’ൽ മൂന്ന് പോയന്റുകളുമായി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യക്ക് മൂന്ന് പോയന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബഹ്റൈൻ മുന്നിലാണ്. രണ്ട് വിജയങ്ങളുമായി ഖത്തറാണ് ഗ്രൂപ്പിൽ ഒന്നാമത്. രണ്ട് കനത്ത പരാജയങ്ങളുമായി ബ്രൂണെ ദാറുസ്സലാം അവസാന സ്ഥാനത്താണ്.ഈ വിജയം ബഹ്റൈന്റെ യോഗ്യത സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ്. ഗ്രൂപ് ചാമ്പ്യന്മാരായി നേരിട്ട് യോഗ്യത നേടാനോ, 11 ഗ്രൂപ്പുകളിൽനിന്ന് ഏറ്റവും മികച്ച നാല് രണ്ടാം സ്ഥാനക്കാരിലെത്തി യോഗ്യത നേടാനോ ടീമിന് അവസരമുണ്ട്. ബഹ്റൈന്റെ അടുത്ത മത്സരം ചൊവ്വാഴ്ച രാത്രി 8 മണിക്ക് ആതിഥേയരായ ഖത്തറിനെതിരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.