മനാമ: സംസ്ഥാനത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും 2026-27 ലെ കേരള ബജറ്റ് ശക്തമായ അടിത്തറ പാകുന്നതാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും വി. കെ.എൽ ആൻഡ് അൽ നമൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ. വർഗീസ് കുര്യൻ അഭിപ്രായപ്പെട്ടു.
തൊഴിൽ സൃഷ്ടിക്കും വ്യവസായ വികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ മികച്ചൊരു ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളായ ഇൻവെസ്റ്റ് കേരളം സെൽ, സ്പെഷ്യൽ ഇൻവെസ്റ്റ്‌മെന്റ് സോൺ, ഏവിയേഷൻ-ലോജിസ്റ്റിക്‌സ് ഹബ്, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായുള്ള പ്രത്യേക വളർച്ചാ പദ്ധതികൾ എന്നിവ കേരളത്തിലെ വ്യവസായ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇൻകെൽ, കിൻഫ്ര തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ കൂടുതൽ ഊർജസ്വലമാക്കാനും പുതിയ പി.പി.പി മാതൃകയിലുള്ള കമ്പനികളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. ഇത് കൂടുതൽ സ്വകാര്യ-പ്രവാസി നിക്ഷേപങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്ന് ഇൻകെൽ ഡയറക്ടർ കൂടിയായ ഡോ. വർഗീസ് കുര്യൻ ചൂണ്ടിക്കാട്ടി.
പ്രവാസി നിക്ഷേപങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പുതിയ പദ്ധതികളും ചെറുകിട സംരംഭകർക്ക് നൽകുന്ന പിന്തുണയും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വരും നാളുകളിൽ വലിയ ഊർജമേകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.