മനാമ: രാജ്യത്തെ വിപണികളിൽ അമിതവില ഈടാക്കുന്നതും ചരക്ക് നീക്കത്തിലെ തടസ്സങ്ങളും ഒഴിവാക്കുന്നതിനായി വ്യവസായ വാണിജ്യ മന്ത്രാലയം പ്രത്യേക കൺട്രോൾ റൂം തുറന്നു. അസാധാരണമായ നിലവിലെ സാഹചര്യങ്ങൾ മുതലെടുത്ത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാനും നിയമലംഘനങ്ങൾക്കെതിരെ ഉടനടി നടപടി സ്വീകരിക്കാനുമാണ് ഈ സംവിധാനം.
വിപണികളിലെ വിലനിലവാരം നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓപറേഷൻ സെന്‍ററും സജീവമാക്കിയിട്ടുണ്ട്. കൂടാതെ, അവശ്യസാധന വിതരണക്കാരുമായി ഏകോപനം ഉറപ്പാക്കാൻ പ്രത്യേക ലെയ്‌സൺ ഓഫീസറെയും നിയമിച്ചിട്ടുണ്ട്. ചരക്കുകളുടെ ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കുക, അത്യാവശ്യ സാധനങ്ങളുടെ വരവ് ഉറപ്പാക്കുക, ലോജിസ്റ്റിക്സ് വെല്ലുവിളികൾ പരിഹരിക്കുക എന്നിവയും സെന്‍റർ നിരീക്ഷിക്കും. അടിസ്ഥാന ഉൽപന്നങ്ങളുടെ വിതരണത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ സ്വകാര്യ മേഖലയിലെ വിതരണക്കാരുമായി ചേർന്ന് മന്ത്രാലയം പ്രവർത്തിക്കും.
കഴിഞ്ഞ ഫെബ്രുവരി 28 മുതൽ മാർച്ച് 28 വരെ നടത്തിയ 1,231 പരിശോധനകളിൽ വ്യാപകമായ നടപടികളാണ് മന്ത്രാലയം സ്വീകരിച്ചത്. ഉപഭോക്താക്കളിൽ നിന്ന് 470 പരാതികളും ഇതിനിടെ ലഭിച്ചു. ഭക്ഷണസാധനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട് 80 നിയമലംഘനങ്ങൾ കണ്ടെത്തി. 732 പൊതു നിയമലംഘനങ്ങൾ തിരുത്തിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ടോർച്ചുകൾക്ക് അമിതവില ഈടാക്കിയ കട പരിശോധനയെ തുടർന്ന് അടപ്പിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
മാനമ, ഹിദ്ദ്, ദിയാർ അൽ മുഹറഖ്, ഈസ്റ്റ് റിഫ, ഈസ ടൗൺ എന്നിവിടങ്ങളിലെ 102 ഔട്ട്‌ലെറ്റുകളിൽ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് ഡയറക്ടർ മോന അൽ അലവിയുടെ നേതൃത്വത്തിൽ നേരിട്ട് പരിശോധന നടത്തി. ഭൂരിഭാഗം സ്ഥാപനങ്ങളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡയറക്ടറേറ്റ് നമ്പറിൽ (17007003) വിളിച്ചോ consumer_protection@moic.gov.bh എന്ന ഇമെയിൽ വഴിയോ പരാതി അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.