ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നത് നിരോധിച്ചു

മനാമ: വ്യാപാര സ്ഥാപനങ്ങളിലും മറ്റും ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നത് നിരോധിച്ചതായി വ്യവസായ- വാണിജ്യ- ടൂറിസം മന്ത്രി സായിദ് ആര്‍ സയാനി അറിയിച്ചു. തീരുമാനം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 10,000 ദിനാര്‍ വരെ പിഴ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബഹ്റൈന്‍ ബാങ്കുകളുടെ സി.ഇ.ഒയുമാരുടെയും ബഹ്റൈന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്. 
ചില കമ്പനികളും വ്യാപാര സ്ഥാപനങ്ങളും ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. സാധനങ്ങള്‍ വാങ്ങുമ്പോഴും വിവിധ സേവനങ്ങള്‍ക്കും ഇങ്ങനെ അധിക ചാര്‍ജ് വാങ്ങുന്നുണ്ട്. 
ക്രെഡിറ്റ് കാര്‍ഡ് വഴി പണം ഈടാക്കാനുള്ള ഉപകരണങ്ങള്‍ ബാങ്കുകളാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. അധിക നിരക്ക് ഈടാക്കരുതെന്ന് ബാങ്കുകളും സ്ഥാപനങ്ങളുമായുള്ള കരാറിലുണ്ട്. ഇത് ലംഘിച്ച് പണം വാങ്ങുന്നത് നീതീകരിക്കാനാവില്ളെന്ന് യോഗം വിലയിരുത്തി. തുടര്‍ന്ന് മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 
ഉപഭോക്താക്കളെ ഇക്കാര്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് കാമ്പയിനുകള്‍ സംഘടിപ്പിക്കും. പരാതികളുണ്ടെങ്കില്‍ വകുപ്പിനെ സമീപിക്കാവുന്നതാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.