ഇന്ത്യന്‍ സ്കൂള്‍: ഫീസ് വര്‍ധന അനുവദിക്കില്ളെന്ന് യു.പി.പി

മനാമ: ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി വിദ്യാഭ്യാസനിലവാരം ഉയര്‍ത്താനെന്ന പേരില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ പാവപ്പെട്ട രക്ഷിതാക്കളോടുള്ള അവഹേളനമാണെന്ന് യു.പി.പി ആരോപിച്ചു. ട്യൂഷന്‍ എടുക്കുന്ന ഭരണസമിതിയുടെ  സ്വന്തക്കാര്‍ക്ക് കൊഴുത്തു വളരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാനുള്ള തന്ത്രം സാധാരണക്കാരോടുള്ള കടുത്ത വഞ്ചനയാണെന്നും യു.പി.പി.പറഞ്ഞു.  പതിനൊന്നാം ക്ളാസിലെ 10ശതമാനത്തോളം കുട്ടികളെ സ്കൂളിന്‍െറ നിലവാരമുയര്‍ത്താന്‍ എന്നപേരിലാണ് തോല്‍പ്പിച്ചത്. ഇതിന് പുറമെ വീണ്ടും അഞ്ചു ശതമാനം കുട്ടികളെ പരീക്ഷ എഴുതിക്കില്ല എന്നും തീരുമാനിച്ചു.  ഇന്ത്യന്‍ സ്കൂള്‍ ഉന്നത വിജയശതമാനത്തിനുവേണ്ടിയുള്ള ‘സെലിബ്രിറ്റി സ്കൂള്‍’ അല്ല. ഈ നടപടി വഴി പാവപ്പെട്ട രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ ഒരു വര്‍ഷത്തെ പഠനത്തിനുള്ള അധിക ചെലവ് കണ്ടെത്തേണ്ടി വരും. ഡിസംബറില്‍ തീരേണ്ട പാഠ്യവിഷയങ്ങള്‍ ജനുവരി കഴിഞ്ഞിട്ടും 80 ശതമാനം പോലും തീര്‍ന്നിട്ടില്ല. സ്കൂള്‍ ചെയര്‍മാനും സെക്രട്ടറിയും ജീവനക്കാരുടെ യോഗത്തില്‍ ശമ്പളവര്‍ധന നല്‍കാനാവാത്തത് മുന്‍ കമ്മറ്റി വരുത്തി വെച്ച ഭീമമായ കടബാധ്യത മൂലമാണെന്ന നുണ അവതരിപ്പിക്കുകയാണ് ചെയ്തത്.  ഇത് ഭരണകര്‍ത്താക്കളുടെ കഴിവില്ലായ്മയും സംസ്കാര ശൂന്യതയുമാണ്. ഭരണസമിതിയുടെ കാലാവധി പകുതിയിലേറെ പിന്നിട്ടിട്ടും പഴയ ഭരണ സമിതിയെ പഴിച്ചും കുറ്റപ്പെടുത്തിയും നാളുകള്‍ തീര്‍ക്കുന്നത് ശരിയല്ല. യു.പി.പി.ഭരണ കാലത്ത് അഞ്ചു തവണ ശമ്പളവര്‍ധനവും ആനുകൂല്യങ്ങളും സകല ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ട്.
  ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട വേതനം നല്‍കാതെ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന തന്ത്രം അപലപനീയമാണ്.  പുതിയ ഭരണ സമിതി സ്വന്തക്കാര്‍ക്കായി ഉണ്ടാക്കിയ തസ്തികള്‍ മൂലം സ്കൂളിന് വരുന്ന അധിക ചെലവ് വര്‍ഷത്തില്‍ ഏകദേശം ഒന്നര ലക്ഷം ദിനാറോളം വരും. ഈ സംഖ്യ  കൊണ്ട്  ജീവനക്കാരുടെ ശമ്പള വര്‍ധന നടപ്പാക്കുകയും സ്കൂള്‍ നേരിടുന്ന മിക്ക സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്യാം.  സാധാരണക്കാരന്‍െറ പ്രയാസങ്ങള്‍ അറിയാത്തവര്‍ കമ്മ്യൂണിറ്റി സ്കൂളിന്‍െറ തലപ്പത്തു വന്നാലുണ്ടാകുന്ന പ്രയാസങ്ങളാണ് രക്ഷിതാക്കളും ജീവനക്കാരും ഇന്ന് അനുഭവിക്കുന്നത്. ഫീസ് കൂട്ടാനുള്ള നീക്കങ്ങളും ഇതിന്‍െറ അനന്തര ഫലമാണ്.മുന്‍ ഭരണ സമിതി  സ്കൂളിലെ സാമ്പത്തിക ന്യൂനതകള്‍ പരിഹരിച്ചിരുന്നത് എല്ലാ വര്‍ഷവും മെഗാ ഫെയറുകള്‍ നടത്തികിട്ടുന്ന വരുമാനത്തിലൂടെയാണ്. വര്‍ഷം തോറും ഒന്നേകാല്‍ ലക്ഷം ദിനാറോളം വരുമാനം ഉണ്ടാകുന്ന ഈ ഉദ്യമം വേണ്ടെന്ന് തീരുമാനിച്ചത് ധിക്കാരപരമായ നിലപാടായിരുന്നു. രണ്ടു വര്‍ഷം ഫെയര്‍  നടത്താതിരുന്നതിലൂടെ സ്കൂളിന് വന്നു ചേര്‍ന്ന ധനക്കമ്മി രണ്ടര ലക്ഷം ദിനാറോളമാണ്. 
പ്രതിബദ്ധതയും ഇച്ചാശക്തിയുമുള്ള ഒരു കമ്മറ്റിയും ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തന രീതിയിലൂടെ സ്കൂളിന്‍െറ വളര്‍ച്ചയെ പിന്നോട്ട് വലിക്കുകയാണ് ഇവര്‍ ചെയ്തത്.വൈകിയ വേളയിലെങ്കിലും ഫെയര്‍ നടത്താനുള്ള തീരുമാനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുവെന്നും ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇതിലൂടെ ഒഴിവാക്കാന്‍ പറ്റുമെന്നും യു.പി.പി പറഞ്ഞു. ഫീസ് വര്‍ധന നടപ്പാക്കിയാല്‍ അത് എന്ത് വില കൊടുത്തും എതിര്‍ത്തു തോല്‍പ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.