മനാമ: ക്ളീനിങ്ങ് കമ്പനിയില്‍ തൊഴിലുടമയുടെ പീഢനത്തെ തുടര്‍ന്ന് ജോലിവിട്ട മലയാളി തൊഴിലാളികളില്‍ രണ്ടുപേര്‍ നാട്ടിലേക്കു തിരിച്ചു.
സല്‍മാബാദിലെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രവീഷ്, ജിതേഷ്, അശ്റഫ്, തോമസ് എന്നീ തൊഴിലാളികളാണ് കമ്പനി വിട്ട ശേഷം ഉടമക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. സ്വദേശിയായ ഉടമ ജീവനക്കാരെ ശാരീരികോപദ്രവം ഏല്‍പിക്കുന്നത് പതിവായിരുന്നു. ഇതില്‍ തോമസ് കണ്ണൂര്‍ സ്വദേശിയും മറ്റുള്ളവരെല്ലാം കൊയിലാണ്ടി സ്വദേശികളുമാണ്. ജിതേഷ്, അശ്റഫ് എന്നിവരാണ് ഇന്നലെ എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്കു പോയത്.
രണ്ടു വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്ന ഇവര്‍ സാമ്പത്തിക പ്രയാസം മൂലം എല്ലാം സഹിക്കുകയായിരുന്നു. 150 ദിനാര്‍ വരെയായിരുന്നു ഇവര്‍ക്ക് ശമ്പളം.വെന്‍റിലേഷന്‍ പോലുമില്ലാത്ത ആലിയിലെ മുറിയിലായിരുന്നു അഞ്ചു മലയാളികളും കഴിഞ്ഞിരുന്നത്. ഇതുമൂലം എല്ലാവര്‍ക്കും ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങളുമുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതലാണ് തൊഴിലാളികള്‍ക്കെതിരെ ഉടമ കടുത്ത പീഡനങ്ങള്‍ തുടങ്ങിയത്. മര്‍ദനം മൂലം പലര്‍ക്കും പരിക്കുണ്ടായിരുന്നു.
കഴിഞ്ഞ മാസം തൊഴിലുടമ താമസസ്ഥലത്തത്തെി മര്‍ദ്ദിച്ചതോടെയാണ് പ്രശ്നം തൊഴിലാളികള്‍ സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ സലാം മമ്പാട്ടുമൂലയെ അറിയിച്ചത്. കമ്പനി വിട്ട തൊഴിലാളികളെ സലാം തന്‍െറ മുറിയില്‍ താമസിപ്പിക്കുകയും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ താല്‍ക്കാലികമായി ജോലി തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഒന്നര മാസക്കാലമാണ് താമസവും ഭക്ഷണവും നല്‍കി സലാം തൊഴിലാളികളെ തന്‍െറ ചെറിയ മുറിയില്‍ പാര്‍പ്പിച്ചത്. തുടര്‍ന്ന് തൊഴിലുടമയില്‍ നിന്നു പാസ്പോര്‍ട്ടുവാങ്ങി കേസ് നടപടികളെല്ലാം തീര്‍ത്ത് രണ്ടുപേരെ നാട്ടിലേക്ക് അയക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. മറ്റു രണ്ടു പേരും ഉടന്‍ നാട്ടിലേക്കു പോവും.
ഇവര്‍ക്ക് തിരിച്ചുവന്ന് ജോലി ചെയ്യാനുള്ള സാഹചര്യവും ഒരുക്കിയതായി സലാം പറഞ്ഞു. മടങ്ങിയ ഒരാള്‍ക്ക് ‘ലാല്‍ കെയെഴ്സും’ മറ്റൊരാള്‍ക്ക് അയ്യൂബ് എന്നയാളും ടിക്കറ്റു നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.