സന്ദർശകരുടെ നാവിൽ കപ്പലോടിക്കാൻ രുചിയുടെ മാലപ്പടക്കത്തിന് തീകൊളുത്തി ഫുഡ്കോർട്ട്. ഭക്ഷണപ്രിയർക്ക് ഇനിയുള്ള രണ്ടു ദിനം ഇഷ്ട ഭക്ഷണം കഴിച്ച് അർമാദിക്കാം. കമോൺ കേരളയിലെ ഏറ്റവും ആകർഷകമായ ഫുഡ്കോർട്ട് പൂർണമായും സജ്ജമായിക്കഴിഞ്ഞു. പ്രവാസികളെ രുചിയുടെ പുതുലോകത്തേക്ക് ആനയിക്കാൻ വിഭവങ്ങളുടെ വൈവിദ്യങ്ങളുമായി ഓരോ സ്റ്റാളുകളും തിരക്കിലമരുകയാണ്. ദക്ഷിണേന്ത്യയിലെ നാടൻ വിഭവങ്ങൾ മുതൽ ഉത്തരേന്ത്യയിലെ സ്ട്രീറ്റ് ഫുഡുകൾ വരെ ഒരു മേൽക്കൂരക്ക് കീഴിൽ ഒരേ സമയം ആസ്വദിക്കാനുള്ള വേദിയാണ് കമോൺ കേരളയിലെ ഫുഡ്കോർട്ട്. ആകർഷകമായ രീതിയിൽ ഏറ്റവും മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന സ്റ്റാളുകൾ ഫൈവ്സ്റ്റാർ ഫീലിങ് സമ്മാനിക്കും.
മുൻ തവണയേക്കാൾ ഇത്തവണ സന്ദർശകർക്ക് ഭക്ഷണം ആസ്വദിച്ച് കഴിക്കാവുന്ന രീതിയിൽ വിശാലമായ സ്ഥലമാണ് ക്രമീകരിച്ചിട്ടുള്ളത്. ഫുഡ്കോർട്ടിന്റെ മധ്യത്തിലായി ഒരുക്കിയിട്ടുള്ള ആൽമരച്ചോട്ടിലിരുന്ന് ഐസ് ഫ്രൂട്ടുകൾ നുണഞ്ഞ് പഴയ ഓർമയിലേക്ക് ഒരിക്കൽ കൂടി തിരികെ പോകാം. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ഹോട്ടലുകളുടെയും മറ്റും 30ഓളം സ്റ്റാളുകളാണ് ഭക്ഷണവൈവിദ്യങ്ങൾ സമ്മാനിക്കായി ഒരുമിച്ച് കൂടിയിരിക്കുന്നത്. നെയ്ച്ചോറും കോഴിക്കറിയും, അപ്പം മിക്സ്, ബ്രഡ് ഓംലെറ്റ്, ഐസ് ഒരതി, കുലുക്കി സർബത്ത, മുട്ട പപ്സ്, സ്പെഷ്യൽ ചായ തുടങ്ങിയ നാടിന്‍റെ മണമുള്ള, ഗൃഹാതുരതയുണർത്തുന്ന നാടൻ വിഭവങ്ങളുമായാണ് ‘കഹാനി’ സ്റ്റാൾ സന്ദർശകരെ കയ്യിലെടുക്കുന്നത്. മസാല ചായ, സുലൈമാനി, ജിഞ്ചർ ടീ, ലെമൺ ടീ തുടങ്ങി ചായകളുടെ പലതരം വകഭേദങ്ങൾ പരിചയപ്പെടുത്തുന്ന ടീ ഗാലറിയിൽ നാടൻ കടികളും റെഡിയാണ്.
കൽത്തപ്പം, കൈപോള, തുർക്കി പത്തിരി, ഉന്നക്കായ, ചിക്കൻ സമൂസ, പാൽ കപ്പ ബീഫ്, പാൽ കപ്പ കടൽ കൂട്ട്, കോയിൻ പൊറാട്ട, മാമ റൊട്ടി, ചിക്കൻ ഫ്രൈ, ചിക്കൻ ചിട്ടുള്ളി, കോഴിക്കോടൻ ബിരിയാണി, നെയ്ച്ചോറ് തുടങ്ങിയ വിഭവങ്ങൾ ഒരുക്കി അഞ്ചാം സീസൺ കളറാക്കിയിരിക്കുകയാണ് ലല്ലുമാസ് സ്റ്റാൾ.യൂറോപ്യൻ ടേസ്റ്റ് പകരുന്ന ബർഗറുകൾ, ഫ്രൈഡ് ചിക്കൻ, ചിക്കന്‍റെയും ബീഫിന്‍റെയും മട്ടന്‍റെയും കബാബ് എന്നിവയും വിവിധ സ്റ്റാളുകളിൽ ലഭ്യമാണ്.
എരിവും പുളിയും മധുരവും മാത്രമല്ല, ഓർമകൾ പങ്കുവെക്കാവുന്ന മനോഹര വേദികൂടിയാണ് കമോൺ കേരളയിലെ ഫുഡ്കോർട്ട്. വിവിധ തരം ഐസ്ക്രീമുകൾ, കുടുംബങ്ങളുടെ കൂടിച്ചേരുകൾക്കും സൗഹൃദം പുതുക്കലുകൾക്കും ഇത് സാക്ഷിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.