റൊണാൾഡോയെ ട്രോളി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്
ദുബായ്: ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗൽ 5-0 ന്റെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ആഹ്ലാദപ്രകടനമാണ് ഇപ്പോൾ ഫുട്ബാൾ ലോകത്തെ ചർച്ചാവിഷയം. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ താരം, കാമറയ്ക്ക് നേരെ നോക്കി 'ഞാൻ മടങ്ങിയെത്തി' (ഐ ആം ബാക്) എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് തന്റെ ഗോൾ നേട്ടം ആഘോഷിച്ചത്. തന്റെ സന്ദേശം എല്ലാവരും കേട്ടു എന്ന് ഉറപ്പാക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രകടനം.
ആദ്യ മത്സരത്തിൽ ഡി.ആർ കോംഗോയോട് 1-1 സമനില വഴങ്ങിയ പോർച്ചുഗലിന് ഈ വിജയം അനിവാര്യമായിരുന്നു. കോംഗോയ്‌ക്കെതിരെ ഗോൾ നേടാൻ കഴിയാതിരുന്നതിന്റെ വിമർശനങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു 41-കാരനായ റൊണാൾഡോ ഹൂസ്റ്റണിൽ നൽകിയത്.
എന്നാൽ, റൊണാൾഡോയുടെ ഈ ആഘോഷപ്രകടനം മുൻ സ്വീഡിഷ് സ്ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് അത്ര രസിച്ചിട്ടില്ല. ഫോക്സ് സ്പോർട്സ് സ്റ്റുഡിയോയിൽ ഫുട്ബാൾ പണ്ഡിറ്റായി സംസാരിക്കവെയാണ് മുൻ എ.സി മിലാൻ, ബാഴ്സലോണ താരം കൂടിയായ സ്ലാറ്റൻ റൊണാൾഡോയെ പരിഹസിച്ചത്.
'ഗോളുകൾ നേടാൻ പറ്റിയ ഒരു മത്സരമായിരുന്നു അത്. പോർച്ചുഗലിന് ധാരാളം ഗോളുകൾ അടിക്കാൻ സാധിക്കുന്ന മത്സരമായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ ആ സന്ദേശത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹം എവിടെയും പോയിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. പിന്നെന്തിനാണ് 'ഞാൻ മടങ്ങിയെത്തി' എന്ന് അദ്ദേഹം പറയുന്നതെന്ന് എനിക്കറിയില്ല,' സ്ലാറ്റൻ പറഞ്ഞു.
സ്ലാറ്റൻ ഇബ്രാഹിമോവിച്ച് റൊണാൾഡോയുമായി വാക്‌പോരിലേർപ്പെടുന്നത് ഇതാദ്യമല്ല. ഫുട്ബാൾ ലോകത്തെ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നതിൽ പേരുകേട്ട സ്ലാറ്റൻ, ലോകത്തെ ഏറ്റവും മികച്ച താരം ആര് എന്ന ചോദ്യത്തിന് എക്കാലത്തും ലയണൽ മെസ്സിയെയാണ് പിന്തുണച്ചിട്ടുള്ളത്.
റൊണാൾഡോയുടെ കഠിനാധ്വാനത്തെയും നേട്ടങ്ങളെയും സ്ലാറ്റൻ പലപ്പോഴും പ്രശംസിച്ചിട്ടുണ്ടെങ്കിലും, മെസ്സിയുടെ സ്വാഭാവികമായ ഫുട്ബാൾ പ്രതിഭയ്ക്ക് പകരം വെക്കാൻ മറ്റൊന്നില്ല എന്നാണ് അദ്ദേഹം എപ്പോഴും അഭിപ്രായപ്പെടുന്നത്. റൊണാൾഡോയുടെ ആഘോഷപ്രകടനത്തിനെതിരെയുള്ള സ്ലാറ്റന്റെ ഈ പുതിയ പ്രതികരണം ഫുട്ബോൾ ലോകത്തെ ഈ രണ്ട് സൂപ്പർ താരങ്ങളും തമ്മിലുള്ള വാക്‌പോരുകളിലെ ഏറ്റവും പുതിയ അധ്യായമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.