വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ നിർണായക മത്സരത്തിനൊരുങ്ങുന്ന ഇറാൻ ഫുട്ബാൾ ടീമിന് ഏർപ്പെടുത്തിയിരുന്ന കർശനമായ യാത്രാ നിയന്ത്രണങ്ങളിൽ അമേരിക്ക ഇളവ് വരുത്തി. സിയാറ്റിലിൽ നടക്കുന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനായി രണ്ട് ദിവസം മുമ്പ് അമേരിക്കയിൽ പ്രവേശിക്കാൻ ഇറാൻ ടീമിന് അനുമതി ലഭിച്ചു. യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മത്സരത്തിന് തൊട്ടുതലേദിവസം മാത്രം അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്ന മുൻ തീരുമാനത്തിനെതിരെ ഇറാൻ കോച്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന ടീമാണ് തങ്ങളുടേതെന്ന് അദ്ദേഹം തുറന്നടിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലയാണ് ജൂൺ 26ന് സിയാറ്റിലിൽ നടക്കുന്ന തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനായി ടീമിന് രണ്ട് ദിവസം മുമ്പ് അമേരിക്കയിലെത്താമെന്ന് ഡി.എച്ച്.എസ് വക്താവ് വ്യക്തമാക്കിയത്.
മെക്സിക്കോയിലെ തിജുവാനയിൽ നിന്ന് ബുധനാഴ്ച ഇറാൻ ടീം സിയാറ്റിലിലേക്ക് യാത്ര തിരിക്കുമെന്ന് ഇറാൻ ഫുട്ബാൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ഒരു ദിവസം മുമ്പ് മാത്രമായിരുന്നു ടീമിന് അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നത്. ദീർഘദൂര യാത്രയും വിശ്രമമില്ലായ്മയും ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി ഇറാൻ കോച്ച് അമീർ ഗാലെനോയി ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഫിഫ ചട്ടപ്രകാരം സാധാരണയായി മത്സരത്തിന് ഒരു ദിവസം മുമ്പ് എത്താനാണ് വ്യവസ്ഥയെങ്കിലും, അസാധാരണ സാഹചര്യങ്ങളിൽ രണ്ട് ദിവസം മുമ്പ് എത്താൻ അനുമതിയുണ്ട്.
അതേസമയം സിയാറ്റിലിലെ മത്സരശേഷം ടീം ഉടൻ തന്നെ മടങ്ങണമെന്ന സുരക്ഷാ നിബന്ധനയിൽ മാറ്റമില്ല. ടീമിന് ലഭിച്ച ഇളവ് മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്ന് വൈറ്റ് ഹൗസ് ഫിഫ ടാസ്‌ക് ഫോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ്രൂ ജിയുലിയാനി അറിയിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലെ യാത്രാ നടപടികൾ സുഗമമാണോ എന്ന് പരിശോധിച്ച ശേഷമാണ് അധികൃതർ ഇത്തരമൊരു തീരുമാനമെടുത്തത്.
ഇറാനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യത്തിൽ ടീമിന് പലപ്പോഴും വിസ സംബന്ധമായ തടസ്സങ്ങളും സുരക്ഷാ പരിശോധനകളും നേരിടേണ്ടി വന്നിരുന്നു. സിയാറ്റിലിൽ നടക്കുന്ന മത്സരത്തിൽ ഈജിപ്താണ് ഇറാനിന്റെ എതിരാളികൾ. അതിനിടെ, തങ്ങളുടെ യാത്രാ പദ്ധതിയിൽ മാറ്റം വരുത്താനുള്ള ഈജിപ്ഷ്യൻ ടീമിന്റെ അപേക്ഷ സുരക്ഷാ കാരണങ്ങളാൽ ഫിഫ തള്ളിയിരുന്നു.
രാഷ്ട്രീയത്തിനപ്പുറം ഫുട്ബാളിനായി മാത്രമാണ് തങ്ങൾ ഇവിടെ എത്തിയതെന്ന് പരിശീലകൻ അമീർ ഗാലെനോയി നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും, യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മക്കായി ടീമംഗങ്ങൾ തങ്ങളുടെ ജാക്കറ്റുകളിൽ "168" എന്ന നമ്പർ രേഖപ്പെടുത്തിയ ഗോൾഡ് പിൻ ധരിച്ചത് ശ്രദ്ധേയമായിരുന്നു. സമാധാനത്തിന് വേണ്ടിയുള്ള തങ്ങളുടെ സന്ദേശം ഇതിലൂടെ അവർ ലോകത്തിന് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.