മിയാമി: ലോകകപ്പിലെ നിർണ്ണായകമായ മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ നേരിടാനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ നിന്ന് ആശ്വാസവാർത്ത. പരിക്കിന്റെ പിടിയിലായിരുന്ന സൂപ്പർ താരം നെയ്മർ പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തിയതായി കോച്ച് കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. എന്നാൽ മിയാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ താരം ആദ്യ ഇലവനിൽ കളിക്കുമോ എന്ന കാര്യം കോച്ച് വ്യക്തമാക്കിയിട്ടില്ല.
കണങ്കാലിലെപരിക്കിനെ തുടർന്ന് ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ 34-കാരനായ നെയ്മർ കഴിഞ്ഞ മൂന്ന് വർഷമായി ദേശീയ ടീമിന് പുറത്തായിരുന്നു. ആഞ്ചലോട്ടിയാണ് താരത്തെ വീണ്ടും ടീമിലേക്ക് തെരഞ്ഞെടുത്തത്. നെയ്മർ എത്ര സമയം കളിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തമാശരൂപേണയായിരുന്നു ആഞ്ചലോട്ടിയുടെ മറുപടി. "അവന് വേണമെങ്കിൽ 90 മിനിറ്റും കളിക്കാം, പക്ഷേ നടന്ന് കളിക്കേണ്ടി വരും! ഇല്ല, തമാശ പറഞ്ഞതല്ല, അവൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്, മികച്ച രീതിയിലാണ് പരിശീലനം നടത്തുന്നത്. അവൻ കളിച്ചില്ലെങ്കിൽ പോലും അവന്റെ സാന്നിധ്യവും പരിചയസമ്പത്തും ടീമിലെ യുവതാരങ്ങൾക്ക് വലിയ കരുത്താകും," ആഞ്ചലോട്ടി പറഞ്ഞു.
നെയ്മറുടെ തിരിച്ചുവരവ് ടീമിന് ഊർജ്ജം നൽകുന്നുണ്ടെങ്കിലും വിങ്ങർ റാഫീഞ്ഞയുടെ പരിക്ക് ബ്രസീലിന് തിരിച്ചടിയാണ്. ഹാംസ്ട്രിങ് പരിക്കിനെ തുടർന്ന് റാഫീഞ്ഞയ്ക്ക് വരാനുള്ള മത്സരം നഷ്ടമാകും. റാഫീഞ്ഞയ്ക്ക് പകരം ആര് ഇറങ്ങുമെന്ന കാര്യം കോച്ച് വെളിപ്പെടുത്തിയിട്ടില്ല.
ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില (1-1) വഴങ്ങിയ ബ്രസീൽ, രണ്ടാം മത്സരത്തിൽ ഹെയ്തിയെ (3-0) തകർത്തിരുന്നു. സ്കോട്ട്‌ലൻഡിനെതിരെ വിജയിച്ചാൽ ബ്രസീലിന് റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കാം. എന്നാൽ സ്കോട്ട് മക്ടോമിനയ്, ജോൺ മക്ഗിൻ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളുള്ള സ്കോട്ട്‌ലൻഡ് കടുത്ത പോരാട്ടം കാഴ്ചവെക്കുമെന്നും ലോകകപ്പിൽ ഇനി എളുപ്പമുള്ള മത്സരങ്ങളില്ലെന്നും 67-കാരനായ ഇറ്റാലിയൻ പരിശീലകൻ ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.