ലോകകപ്പ് ഫൈനലിൽ സ്പെയിൻ-അർജന്റീന പോരാട്ടം സ്വപ്നം കാണുന്നു; സ്പാനിഷ് താരം പെഡ്രി

മാഡ്രിഡ്: ലോകകപ്പിലെ ലയണൽ മെസ്സിയുടെ പ്രകടനം അവിശ്വസനീയമാണെന്നും, ടൂർണമെന്റിന്റെ ഫൈനലിൽ സ്പെയിനും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും സ്പാനിഷ് യുവതാരം പെഡ്രി. പ്രീക്വാർട്ടറിൽ സ്പെയിൻ കരുത്തരായ പോർച്ചുഗലിനെയും, അർജന്റീന ഈജിപ്തിനെയും നേരിടാനിരിക്കെയാണ് താരത്തിന്റെ പ്രതികരണം.

39-ാം വയസ്സിലും ഫുട്ബോൾ മൈതാനത്ത് മെസ്സി കാഴ്ചവെക്കുന്ന പ്രകടനം ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഏഴ് ഗോളുകളുമായി എർലിങ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവർക്കൊപ്പം ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ട് ഈ അർജന്റീനിയൻ നായകൻ. "ഞാൻ അദ്ദേഹത്തിന്റെ കളി ആസ്വദിക്കുകയാണ്. ദിവസവും അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തിയിരുന്നപ്പോഴും അത് ഞാൻ ആസ്വദിച്ചിരുന്നു. ഈ പ്രായത്തിലും അദ്ദേഹം മൈതാനത്ത് കാട്ടിക്കൂട്ടുന്നത് അവിശ്വസനീയമാണ്. ഇത്രയും വലിയൊരു ക്വാളിറ്റിയുള്ള താരത്തിന് മാത്രമേ അതിന് സാധിക്കൂ. എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം തന്നെയാണ്," സ്പാനിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പെഡ്രി പറഞ്ഞു.

നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീന റൗണ്ട് ഓഫ് 32-ൽ കേപ് വെർഡെയെ പരാജയപ്പെടുത്തിയാണ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. ഈജിപ്താണ് റൗണ്ട് ഓഫ് 16-ൽ അവരുടെ എതിരാളികൾ. അതേസമയം, നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിൻ ഓസ്ട്രിയയെ കീഴടക്കിയാണ് അവസാന പതിനാറിൽ ഇടംനേടിയത്. സ്പെയിനിനെ സംബന്ധിച്ചിടത്തോളം ഫൈനലിനെക്കുറിച്ച് ചിന്തിക്കാൻ സമയമായിട്ടില്ലെങ്കിലും (അർജന്റീനയെ നേരിടാനുള്ള ഒരേയൊരു വഴി ഫൈനലാണ്), ഈ സ്വപ്ന പോരാട്ടം സാധ്യമാണെന്ന് തന്നെയാണ് പെഡ്രി വിശ്വസിക്കുന്നത്. "അതൊരു വലിയ സ്വപ്നമാണ്, കാരണം അതിനർത്ഥം ഞങ്ങൾ ലോകകപ്പ് ഫൈനലിൽ എത്തിയിരിക്കുന്നു എന്നാണല്ലോ. അതൊരു മികച്ച സൂചനയാണ്," താരം കൂട്ടിച്ചേർത്തു.

ക്ലബ്ബ് ഫുട്ബോളിൽ ഒരു കളിക്കാരനെന്ന നിലയിലുള്ള തന്റെ വളർച്ചയെക്കുറിച്ചും ബാഴ്സലോണയുടെ പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ സ്വാധീനത്തെക്കുറിച്ചും പെഡ്രി വാചാലനായി. "പന്ത് കൂടുതൽ നേരം കൈവശം വെക്കാനും കളിയുടെ ഗതി നിയന്ത്രിക്കാനും കഴിയുന്ന രീതിയിലാണ് ഫ്ലിക്ക് എന്നെ വിന്യസിച്ചിരിക്കുന്നത്. മുൻ സ്പാനിഷ് കോച്ച് ലൂയിസ് എൻറികെയും സമാനമായ രീതിയിൽ കളിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നത് സത്യമാണ്. എന്നാൽ ഫ്ലിക്ക് കളത്തിലെ എന്റെ പൊസിഷൻ മാറ്റി, എല്ലാറ്റിനുമുപരിയായി മത്സരിക്കാനും വിജയിക്കാനുമുള്ള ഒരു മികച്ച മാനസികാവസ്ഥ അദ്ദേഹം ടീമിന് പകർന്നുനൽകി. ടീമിന്റെ ചിന്താഗതി മാറ്റിയതിന് അദ്ദേഹത്തോട് ഞങ്ങൾ നന്ദി പറയണം," പെഡ്രി വ്യക്തമാക്കി.

പോർച്ചുഗലിനെതിരായ പ്രീക്വാർട്ടർ മത്സരം സ്പെയിനിന് ഈ ലോകകപ്പിലെ ഏറ്റവും വലിയ പരീക്ഷണമായിരിക്കും. ഇരു ടീമുകൾക്കും ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നിരുന്നു. പോർച്ചുഗൽ ഡി.ആർ കോംഗോയോട് 1-1ന് സമനില വഴങ്ങിയപ്പോൾ, സ്പെയിനിനെ കന്നി ലോകകപ്പിനെത്തിയ കേപ് വെർഡെ ഗോളില്ലാ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയ സ്പെയിനിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ കനത്ത വെല്ലുവിളിയാകുമെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.

Tags:    
News Summary - Pedri Dreams of Argentina vs. Spain World Cup Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.