നിസ്‍വ (മസ്കത്ത്): ഖത്തർ ടീമിലെ മലയാളി സാന്നിധ്യമായ തഹ്സീന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന കേരളക്കരക്ക് അഭിമാനമായി ഖത്തർ ടീമിൽ അദൃശ്യ സാന്നിധ്യമായി മലയാളി ബാലനും. ഫിഫയും ഹ്യുണ്ടായിയും ചേർന്ന് സംഘടിപ്പിച്ച ലോകകപ്പ് 2026 അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ഷസൈൻ സാക്കിയാണ് ആ ഭാഗ്യവാൻ. ഷസൈന്റെ ചിത്രം പതിച്ച ബസിലാണ് ലോകകപ്പിലെ മത്സരങ്ങൾക്കായി ഖത്തർ ടീം സഞ്ചരിക്കുക. ലോകമെമ്പാടുമുള്ള കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 48 വിജയികളിൽ ഒരാളായി ഈ അപൂർവ നേട്ടം സ്വന്തമാക്കിയ ഷസൈൻ, ഒമാനിലെ നിസ്‌വയിൽ മസ്‌കത്ത് ഓവർസീസ് കമ്പനിയിൽ ഉദ്യോഗസ്ഥനായ പാലക്കാട് ഷൊർണൂർ സ്വദേശി ഷക്കീലിന്റെയും നബീലയുടെയും മകനാണ്.
ലോകകപ്പിൽ പങ്കെടുക്കുന്ന 48 ദേശീയ ടീമുകളെ പ്രതിനിധീകരിച്ച് സംഘടിപ്പിച്ച മത്സരത്തിൽ, ഖത്തർ ദേശീയ ഫുട്ബാൾ ടീമിനായി വരച്ച ചിത്രത്തിലൂടെയാണ് ഷസൈൻ സാക്കി അന്താരാഷ്ട്ര അംഗീകാരം നേടിയത്. വിജയികളുടെ ചിത്രങ്ങളടക്കം പതിച്ച ബസുകൾ കൊറിയയിൽനിന്ന് യു.എസിലെത്തിക്കഴിഞ്ഞു.
മത്സരത്തിൽ വിജയിയായതോടെ ജൂൺ 13ന് സാൻ ഫ്രാൻസിസ്‌കോയിൽ നടക്കുന്ന ഖത്തർ-സ്വിറ്റ്‌സർലൻഡ് മത്സരം നേരിൽ കാണാനുള്ള ടിക്കറ്റുകളും വിമാനയാത്ര, വിസ, താമസസൗകര്യം, മറ്റ് അനുബന്ധ ചെലവുകളും ഫിഫ സമ്മാനമായി നൽകി. ഷസൈനും പിതാവ് ഷക്കീലും ഈ മാസം 11ന് ഒമാനിൽനിന്ന് അമേരിക്കയിലേക്ക് യാത്രതിരിക്കും.
അസുലഭ നേട്ടത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ഇപ്പോൾ ഖത്തർ ടീമിനൊപ്പം രണ്ടു മലയാളികളായല്ലോ..’ എന്നായിരുന്നു ഷസൈൻ സാക്കിയുടെ പുഞ്ചിരിയോടെയുള്ള മറുപടി. ഇത് അപൂർവ നിമിഷമാണെന്നും എല്ലാം ഒരു നിമിത്തമാണെന്നും പിതാവ് ഷക്കീൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
നിസ്‍വ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ ഷസൈൻ സാക്കി സ്കൂൾ അണ്ടർ നയൻ ടീമംഗം കൂടിയാണ്. കഴിഞ്ഞ അംബാസഡർ കപ്പിൽ സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചിരുന്നു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന വിദ്യാർഥിയായ ഷസൈന്റെ കലാപരമായ വളർച്ചയിൽ ചിത്രരചനാ പരിശീലകനായ സലിം മാണിയത്ത് നൽകിയ പരിശീലനവും പ്രോത്സാഹനവും പ്രധാന പങ്കുവഹിച്ചു. ഷെൻസ സുഹ്‌റയും ഷെസ സുഹ്‌റയും ഷസൈന്റെ സഹോദരിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.