റെക്കോഡുകൾ തകർക്കാൻ എംബാപ്പെ; സെനഗാളിനെതിരെ ഫ്രാൻസ് ഇന്നിറങ്ങുന്നു

ന്യൂജഴ്സി : ലോകകപ്പിലെ കന്നിയങ്കത്തിനായി മുൻ ചാമ്പ്യൻമാരായ ഫ്രാൻസ് ഇന്ന് സെനഗാളിനെതിരെ ഇറങ്ങുമ്പോൾ, ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കാലുകളിലേക്കാണ്. പ്രധാന റെക്കോഡുകൾ തകർത്ത് ചരിത്രം കുറിക്കാൻ കുറഞ്ഞ അകലത്തിലാണ് ഈ 27-കാരൻ.

ഫ്രഞ്ച് കുപ്പായത്തിലെ ടോപ് സ്കോറർ

ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാകാൻ എംബാപ്പെയ്ക്ക് വേണ്ടത് ഒരു ഗോൾ കൂടി മാത്രം. നിലവിൽ 57 ഗോളുകളുമായി ഒലിവർ ജിറൂഡാണ് ഈ റെക്കോഡിന് ഉടമ. 137 മത്സരങ്ങളിൽ നിന്നാണ് ജിറൂഡ് ഈ നേട്ടം കൈവരിച്ചതെങ്കിൽ, വെറും 98 മത്സരങ്ങളിൽ നിന്നാണ് എംബാപ്പെ 56 ഗോളുകൾ അടിച്ചുകൂട്ടി ജിറൂഡിന്റെ തൊട്ടുപിന്നിലെത്തിയത്. സെനഗാളിനെതിരായ ഇന്നത്തെ മത്സരത്തിൽ ഗോൾ കണ്ടെത്തിയാൽ എംബാപ്പെക്ക് ഫ്രഞ്ച് ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സ്വന്തം പേര് ഒന്നാമതായി എഴുതിച്ചേർക്കാം.

ലോകകപ്പിലെ ഗോൾ രാജാവ്

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന മിറോസ്ലാവ് ക്ലോസയുടെ (16 ഗോളുകൾ) റെക്കോഡും എംബാപ്പെയുടെ മുന്നിലുണ്ട്. വെറും രണ്ട് ലോകകപ്പുകളിൽ നിന്ന് ഇതിനകം 12 ഗോളുകൾ സ്വന്തമാക്കിക്കഴിഞ്ഞു എംബാപ്പെ. 13 ഗോളുകളുമായി ലയണൽ മെസ്സിയാണ് എംബാപ്പെയ്ക്ക് തൊട്ടുമുന്നിൽ നിൽക്കുന്നത്. ഈ ലോകകപ്പിൽ ക്ലോസയുടെ റെക്കോഡിലേക്ക് ആര് ആദ്യം എത്തും എന്നതിനായി മെസ്സിയും എംബാപ്പെയും തമ്മിലുള്ള വാശിയേറിയ മത്സരത്തിനാണ് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ലോകഫുട്ബോളിൽ വിസ്മയം തീർത്ത എംബാപ്പെ, തന്റെ മൂന്നാം ലോകകപ്പിൽ റെക്കോഡുകൾ തകർത്ത് പുതിയൊരു ചരിത്രം കുറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Tags:    
News Summary - Kylian Mbappé on the Verge of Shattering Historic Records as France Face Senegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.