വടക്കേ അമേരിക്കയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിനായി പുറപ്പെടുന്ന തുർക്കി ദേശീയ ഫുട്ബാൾ ടീമിന് ആവേശോജ്ജ്വലമായ യാത്രയയപ്പ്. നൂറിലധികം ചുവന്ന കാറുകളുടെ വമ്പൻ വ്യൂഹമാണ് വിമാനത്താവളത്തിലേക്ക് ടീം ബസുകൾക്ക് അകമ്പടിയായി എത്തിയത്. പാലം കടന്നുപോകുന്ന കൂറ്റൻ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
നീണ്ട 24 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തുർക്കി ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തുന്നത്. 2002-ൽ നടന്ന ലോകകപ്പിലാണ് അവർ അവസാനമായി പന്തുതട്ടിയത്, അന്ന് മൂന്നാം സ്ഥാനക്കാരായാണ് അവർ മടങ്ങിയത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ആ കാത്തിരിപ്പിന്റെ ആവേശം മുഴുവൻ പ്രതിഫലിക്കുന്നതായിരുന്നു ഈ യാത്രയയപ്പ്. കേവലം ഒരു ടീം മാത്രമല്ല, ഒരു രാജ്യം മുഴുവൻ ലോകകപ്പ് ആവേശത്തിലേക്ക് കടക്കുന്നതിന്റെ നേർചിത്രമായിരുന്നു ഇത്.
തുർക്കി ഫുട്ബാൾ ഫെഡറേഷനും രാജ്യത്തെ ഒരു പ്രമുഖ കാർ നിർമ്മാതാക്കളും സംയുക്തമായാണ് ഈ 'മെഗാ കാർ പരേഡ്' സംഘടിപ്പിച്ചത്. വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ആരാധകരും ഈ ആവേശത്തിൽ പങ്കുചേർന്നു. ലോകകപ്പ് പോരാട്ടങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ തുർക്കി ആരാധകരും ഫുട്ബോൾ പ്രേമികളും ലോകകപ്പ് ലഹരിയിലേക്ക് കടന്നുകഴിഞ്ഞു എന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.