അറ്റ്‌ലാന്റ: ലോകകപ്പിലെ റൗണ്ട് 32 ൽ ഡി.ആർ കോംഗോയ്ക്കെതിരെ ഇംഗ്ലണ്ടിന് വിയർപ്പൊഴുക്കിയ ജയം. തുടക്കത്തിൽ പിന്നിൽ നിന്ന ശേഷം ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളുകളുടെ കരുത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തത്. കോംഗോയുടെ കന്നി ലോകകപ്പ് നോക്കൗട്ട് പോരാട്ടമായിരുന്നു ഇത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽത്തന്നെ കോംഗോ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ചാൻസൽ എംബെംബയുടെ ലോങ് പാസ് സ്വീകരിച്ച ബ്രയാൻ സിപെംഗ ഇംഗ്ലീഷ് പ്രതിരോധത്തെ മറികടന്ന് തൊടുത്ത ഷോട്ട് വലയിലെത്തിച്ചു. ഇതോടെ അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ അട്ടിമറിയുടെ സാധ്യതകൾ തെളിഞ്ഞു. പിന്നാലെ യോവാനെ വിസ്സയുടെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് ഇംഗ്ലണ്ടിന് തുണയായി. ആദ്യപകുതിയിൽ ഗോൾ മടക്കാൻ ഇംഗ്ലണ്ട് കിണഞ്ഞുശ്രമിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ആന്റണി ഗോർഡന്റെ വരവോടെയാണ് മത്സരത്തിന്റെ ഗതി മാറിയത്. 75-ാം മിനിറ്റിൽ ഗോർഡന്റെ മനോഹരമായ ക്രോസിൽ നിന്ന് ഹാരി കെയ്ൻ ഹെഡറിലൂടെ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. സമനില ഗോളിന് ശേഷവും ആക്രമണം തുടർന്ന ഇംഗ്ലണ്ട്, 86-ാം മിനിറ്റിൽ വിജയഗോൾ നേടി. വീണ്ടും ഗോർഡന്റെ അസിസ്റ്റിൽ നിന്ന് പന്ത് സ്വീകരിച്ച ഹാരി കെയ്ൻ ബോക്സിന് പുറത്തുനിന്ന് തൊടുത്ത തകർപ്പൻ ഷോട്ട് വലതു മൂലയിൽ പതിച്ചു. ഇതോടെ ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.
മത്സരത്തിലുടനീളം കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി അത്ഭുതകരമായ സേവുകളുമായി ഇംഗ്ലണ്ടിനെ തടഞ്ഞുനിർത്തി. ജൂഡ് ബെല്ലിങ്ഹാമിന്റെയും ഹാരി കെയ്‌നിന്റെയും ഉറപ്പായ ഗോളുകൾ തടഞ്ഞ എംപാസി, താൻ ഒരു വൻ ടൂർണമെന്റിന് സജ്ജനാണെന്ന് തെളിയിച്ചു. ഇംഗ്ലീഷ് പ്രതിരോധത്തിലെ പരിക്കുകളും വിള്ളലുകളും തുടക്കത്തിൽ കോംഗോയ്ക്ക് തുണയായെങ്കിലും, പരിചയസമ്പന്നരായ ഇംഗ്ലീഷ് താരങ്ങൾ രണ്ടാം പകുതിയിൽ കളി തിരിച്ചുപിടിക്കുകയായിരുന്നു.അടുത്ത റൗണ്ടിൽ ആതിഥേയരായ മെക്സിക്കോയെയാണ് ഇംഗ്ലണ്ട് നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.