അറ്റ്ലാന്റ : ലോകകപ്പിലെ റൗണ്ട് 32 നോക്കൗട്ട് പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി സ്വപ്നങ്ങളുമായി ഡി.ആർ കോംഗോ. ആദ്യ പകുതി അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് കോംഗോ മുന്നിലാണ്. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചാന്ദ്രാക് അക്കോലോയാണ് 10-ാം മിനിറ്റിൽ കോംഗോയ്ക്കായി ലക്ഷ്യം കണ്ടത്.
മത്സരത്തിന്‍റെ തുടക്കം മുതൽ ഇംഗ്ലണ്ട് കളിയിൽ ആധിപത്യം പുലർത്താൻ ശ്രമിച്ചെങ്കിലും കോംഗോയുടെ പ്രതിരോധവും ഗോൾകീപ്പർ ലയണൽ എംപാസിയുടെ തകർപ്പൻ സേവുകളും ഇംഗ്ലീഷ് പടയെ തടഞ്ഞുനിർത്തി. മത്സരത്തിന്റെ പത്താം മിനിറ്റിൽ നായകൻ ചാൻസൽ എംബെംബ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് അക്കോലോ തൊടുത്ത ഷോട്ട് ഇംഗ്ലീഷ് വല കുലുക്കി. ലോകകപ്പിലെ തന്റെ കന്നി ഗോൾ കുറിച്ച അക്കോലോ, ഇംഗ്ലീഷ് പ്രതിരോധത്തിലെ വിള്ളലുകൾ മുതലെടുത്താണ് ലീഡ് നേടിയത്.
ഗോൾ വീണതോടെ പിന്നാലെ തിരിച്ചടിക്കാൻ ഇംഗ്ലണ്ട് നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ജൂഡ് ബെല്ലിങ്ഹാമിന്റെ ഹെഡർ എംപാസി അത്ഭുതകരമായി തടഞ്ഞത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. മാർക്കസ് റാഷ്ഫോർഡിന്റെ ഗോൾശ്രമം ആരോൺ വാൻ-ബിസാക്ക ഗോൾവരയ്ക്ക് തൊട്ടുമുൻപിൽ വെച്ച് ക്ലിയർ ചെയ്തതും കോംഗോക്ക് തുണയായി.
സമനിലയ്ക്കായി ഇംഗ്ലണ്ട് തുടർച്ചയായി ആക്രമണം അഴിച്ചുവിട്ടെങ്കിലും കോംഗോ ഗോൾകീപ്പർ ലയണൽ എംപാസി ഒരുകാലത്തും തകരാത്ത കോട്ടയായി നിലകൊണ്ടു. ഡെക്ലാൻ റൈസിന്റെ ഫ്രീക്കിക്കും ബെല്ലിങ്ഹാമിന്റെ ഹെഡറും എംപാസിയുടെ മുന്നിൽ വിഫലമായി. ആദ്യപകുതി അവസാനിക്കാനിരിക്കെ ബോക്സിൽ ഗോളിയുമായി കൂട്ടിയിടിച്ച് വീണതിന് ഹാരി കെയ്ൻ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അത് അനുവദിച്ചില്ല. മറുവശത്ത്, ഇംഗ്ലീഷ് പ്രതിരോധത്തെ പിളർത്തി കോംഗോ താരം യോവാനെ വിസ്സ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് ഇംഗ്ലണ്ടിന് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.