വേനൽമഴ കടുക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വേനൽചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഒരു പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മന്നാർ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലവിൽ ഒരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഉത്തര കർണാടക മുതൽ മന്നാർ ഉൾക്കടൽ വരെ ദക്ഷിണ കർണാടകക്കും തമിഴ്‌നാടിനും മുകളിലൂടെ ഒരു ന്യൂനമർദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഫലമായി മെയ് 14 വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ശക്തമാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത.

കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ പ്രത്യേക ജാഗ്രത പുലർത്തണം. ശക്തമായ കാറ്റിൽ മരങ്ങൾ വീഴാനോ ഇലക്ട്രിക് ലൈനുകൾ പൊട്ടി വീഴാനോ സാധ്യതയുള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കടിയിലും നിൽക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Tags:    
News Summary - Summer rains intensify Yellow alert in three districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.