ജലാശയങ്ങളിലെ പോള ശല്യം പരിഹരിക്കാൻ കൈയിലൊതുങ്ങുന്ന ഉപകരണങ്ങൾ

കോട്ടയം: ജലാശയങ്ങളിലെ പോള ശല്യം പരിഹരിക്കാൻ കൈയിലൊതുങ്ങുന്ന ഉപകരണങ്ങൾ. കൃഷി ശാസ്ത്രജ്ഞ കൂടിയായ കോട്ടയം കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ ആവശ്യപ്രകാരം തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ.എഞ്ചിജിനീയറിങ് കോളജ് ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിന്റെയും കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള കുമരകം കൃഷിവിഞ്ജാന കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് ഉപകരണങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയത്.

ഒരു വർഷത്തോളം നടന്ന ഗവേഷണത്തെത്തുടർന്ന് വികസിപ്പിച്ച മൂന്നു രീതിയിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളുടെ പ്രാഥമിക പരീക്ഷണങ്ങൾ ആരംഭിച്ചു. കലക്ടറുടെ നേതൃത്വത്തിൽ കുമരകം കാർഷിക വിജ്ഞാന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ടി.പി.എൽ.സി. കോ-ഓർഡിനേറ്റർ ഡോ. ആർ. സുജ ഉപകരണങ്ങൾ പരിചയപ്പെടുത്തി.

തോടുകളിലും നദികളിലും നീരൊഴുക്കിനും ഗതാഗതത്തിനും ഉൾനാടൻ മത്സ്യബന്ധനത്തിനും തടസം സൃഷ്ടിക്കുകയും ജലമലിനീകരണത്തിനു കാരണമാകുകയും ചെയ്യുന്ന കുളവാഴ, ആഫ്രിക്കൻ പായൽ എന്നിവ നീക്കം ചെയ്യാൻ ജനങ്ങൾക്ക് അനായാസം സാധിക്കുന്ന തരത്തിലാണ് ഉപകരണത്തിന്റെ രൂപകൽപ്പന. കരയിൽ നിന്നുകൊണ്ട് തന്നെ അകലെയുള്ള പോളയും പായലും കരയ്ക്ക് അടുപ്പിച്ച് നീക്കം ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള മൂന്നുതരം ഉപകരണങ്ങളാണ് അവതരിപ്പിച്ചത്.

അവശ്യാനുസരണം നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ടെലസ്‌കോപ്പിക് സാങ്കേതിക വിദ്യയാണ് ഉപകരണത്തിന്റെ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഉപകരണത്തിന്റെ ഉപയോഗക്ഷമത പരിശോധിക്കാനായി കുമരകത്തെ തോടുകളിൽ ട്രയൽ നടന്നു. ഇത്തരത്തിൽ നീക്കം ചെയ്യുന്ന പോളയും പായലും വളമാക്കി മാറ്റി കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ പേരിൽ തന്നെ പുറത്തിറക്കാനുള്ള സാധ്യതകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. 

കാർഷിക വിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ. ജി. ജയലക്ഷ്മി, ടി.പി.എൽ.സി. അസിസ്റ്റന്റ് പ്രഫ.സി. ആർ. രാജലക്ഷ്മി, ടി.പി.എൽ.സി. പ്രോജക്ട് മാനേജർ ബി.എസ്. ലക്ഷ്മി, പ്രോജക്ട് സ്റ്റാഫ് ശബരിനാഥ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Hand-held tools for decontamination of water bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.