വിവാദങ്ങൾക്കിടെ റാപ്പർ വേടന്റെ പുതിയ ഗാനം പുറത്തിറങ്ങി. 'മോണോ ലോവ' എന്നാരംഭിക്കുന്ന ഗാനം റിലീസായി നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് വിഡിയോ കണ്ടത്. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ 'മോണ ലോവ'യെ വിശേഷിപ്പിച്ചത്. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ പൂർണ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്. സ്പോട്ടിഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്.
ഫ്ലാറ്റില്‍ നിന്ന് ലഹരി കണ്ടെടുത്ത കേസിലും പുലിപ്പല്ല് കൈവശം വച്ച കേസിലും പ്രതി ചേര്‍ക്കപ്പെട്ട വേടനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ പാട്ടുമായി വേടന്‍ എത്തിയത്. ഫ്ലാറ്റില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ തന്‍റെ പുതിയ പാട്ട് ബുധനാഴ്‌ച പുറത്തിറങ്ങുമെന്ന് വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഹവായ് ദ്വീപിലെ അഞ്ച് അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് മോണോ ലോവ. ലോകത്തെ ഏറ്റവും ആക്ടീവായ പര്‍വതവും ഇതാണ്. തന്‍റെ പ്രണയത്തെ മോണോലോവ അഗ്നി പര്‍വതത്തോട് ഉപമിക്കുന്നതാണ് വേടന്‍റെ വരികള്‍.
തിങ്കളാഴ്‌ചയാണ് വേടന്‍റെ ഫ്ലാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. വേടനെയും കൂടെയുണ്ടായിരുന്ന ഒമ്പത് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പരിശോധനക്കിടെയാണ് വേടന്‍റെ മാലയിലേത് പുലിപ്പല്ലാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചയുടനേ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ഗായകന്റെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പല സംഗീതപരിപാടികളും റദ്ദ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.