സിയോൾ: കൊറിയൻ പോപ് പ്ലാറ്റ്ഫോം ആയ ബി.ടി.എസിലെ രണ്ട് താരങ്ങളുടെ നിർബന്ധിത സൈനിക സേവനം പൂർത്തിയായി. ‘ആർ.എം’, ‘വി’ എന്ന പേരുകളിൽ അറിയപ്പെടുന്ന ഇരുവരെയും കാത്തിരിക്കുന്ന ആരാധകരുടെ ആകാംക്ഷക്കും ഇതോടെ അറുതിയായി.
ചൊവ്വാഴ്ച സേവനം അവസാനിച്ച് പുറത്തിറങ്ങിയ ഇരുവരും അഭിവാദനമർപിച്ചും സാക്സോഫോൺ വായിച്ചും ആരാധകരുടെ ഇടയിലെത്തി. ബി.ടി.എസ് വീണ്ടും ഒന്നിക്കുന്നതിനായി കുറച്ചുകൂടി കാത്തിരിക്കാൻ വി ആരാധകരോട് അഭ്യർഥിച്ചു.
ഈ മാസാവസാനത്തോടെ ഏഴ് അംഗങ്ങളും അവരുടെ സൈനിക സേവനം പൂർത്തിയാക്കും.ബി.ടി.എസിന്റെ ഏജൻസിയായ ‘ഹൈബി’ പുനഃസമാഗമത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. 2022ൽ ആഗോള പ്രശസ്തിയുടെ കൊടുമുടിയിലാണ് സംഘം ഇടവേള എടുത്ത് പിരിഞ്ഞത്.
വിദേശത്തുനിന്ന് പറന്നു വന്ന നൂറുകണക്കിന് ആരാധകർ ചൊവ്വാഴ്ച ആർ.എമ്മും വിയും തിരിച്ചെത്തിയത് ആഘോഷിക്കാൻ മധ്യ സിയോളിലെ ഹൈബിന്റെ ആസ്ഥാനത്തിന് മുന്നിൽ ഒത്തുകൂടി. അവരിൽ പലരും ബി.ടി.എസിന്റെ സിഗ്നേച്ചർ നിറത്തിലുള്ള പർപ്പിൾ വസ്ത്രം ധരിച്ചിരുന്നു. കൂടാതെ രണ്ട് കൊറിയൻ പോപ് ഐഡലുകളുടെ വലിയ ബാനറുകളും ഫോട്ടോഗ്രാഫുകളും കയ്യിലേന്തി.
ഹൈബി അതിന്റെ കെട്ടിടത്തിൽ ‘ഞങ്ങൾ തിരിച്ചെത്തി’ എന്ന് എഴുതിയ ഒരു ബാനർ പ്രദർശിപ്പിച്ചു. ബി.ടി.എസിന്റെയും സൈന്യത്തിന്റെയും ഔദ്യോഗിക ലോഗോകളും പ്രദർശിപ്പിച്ചു.
ദക്ഷിണ കൊറിയയിൽ 18നും 28നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള എല്ലാ പുരുഷന്മാരും രണ്ട് വർഷം സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഉത്തര കൊറിയക്കെതിരെ പോരാടുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.