ഹോളിവുഡ് സിനിമകളിൽ കറുത്ത പൂച്ചകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. നിഗൂഢതയും ദുശ്ശകുനങ്ങളും നിറഞ്ഞ കഥാപാത്രങ്ങൾക്ക് ഒപ്പമെത്തുന്ന ഈ പൂച്ചകളെ കാണുമ്പോൾത്തന്നെ പ്രേക്ഷകർക്ക് ഒരു ഭയം തോന്നാറുണ്ട്. എന്നാൽ, ഇത്തരം രംഗങ്ങൾക്കായി വെള്ളിത്തിരയിൽ കാണുന്ന പൂച്ചകളെ എങ്ങനെയാണ് തിരഞ്ഞെടുത്തിരുന്നത് എന്നറിയാമോ? ഇതിന്റെ ഉത്തരം തേടി 1961ലെ ഒരു പഴയ ചിത്രത്തിലേക്ക് നമുക്ക് പോകേണ്ടി വരും. ഹൊറർ സിനിമകളിൽ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ കറുത്ത പൂച്ചകൾ അവിഭാജ്യ ഘടകമാണ്. പെട്ടെന്ന് മുന്നിൽ പ്രത്യക്ഷപ്പെടുകയോ, ഇരുട്ടിൽ നിന്ന് കണ്ണുകൾ മാത്രം കാണുകയോ ചെയ്യുന്ന ദൃശ്യങ്ങൾ പ്രേക്ഷകരിൽ പേടി ജനിപ്പിക്കാൻ സംവിധായകർ ധാരാളമായി ഉപയോഗിക്കാറുണ്ട്.
1961ൽ നടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായുള്ള 'ഓഡിഷൻ' ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഒറ്റനോട്ടത്തിൽ ഇതൊരു ഹൊറർ സിനിമയിലെ ദൃശ്യമാണെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ ഇതൊരു സിനിമാ സെറ്റിലെ കാസ്റ്റിങ് കോൾ ആയിരുന്നു. ഹൊറർ ചിത്രമായ 'ദി ബ്ലാക്ക് ക്യാറ്റിന് വേണ്ടിയായിരുന്നു ഈ പൂച്ചകളെ എത്തിച്ചത്. സി.ജി.ഐ സാങ്കേതികവിദ്യയൊന്നും ഇല്ലാത്ത ആ കാലത്ത്, പ്രേക്ഷകരിൽ ഭയവും നിഗൂഢതയും നിറക്കാൻ സംവിധായകർ യഥാർത്ഥ മൃഗങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. അക്കാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ കറുത്ത പൂച്ചകളുടെ രൂപം വലിയൊരു ആസ്തിയായിരുന്നു. വെളിച്ചവും നിഴലും ഉപയോഗിച്ച് കാമറക്ക് മുന്നിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഈ പൂച്ചകളുടെ കറുത്ത നിറം വളരെയധികം സഹായിച്ചു.
പുരാതന കാലം മുതൽക്കേ ദുരൂഹതയുടെയും അന്ധവിശ്വാസങ്ങളുടെയും പ്രതീകമായിട്ടാണ് കറുത്ത പൂച്ചകളെ കാണാറുള്ളത്. മന്ത്രവാദിനികളുടെ കൂട്ടാളികളായും ദുശ്ശകുനങ്ങളായും സാഹിത്യത്തിലും നാടോടിക്കഥകളിലും ഇവ ഇടംപിടിച്ചു. സിനിമാക്കാർ ഈ സാംസ്കാരിക വിശ്വാസത്തെ മനോഹരമായി തന്നെ തങ്ങളുടെ സിനിമകളിലും ഉപയോഗിച്ചു.
പൂച്ചകളുടെ സ്വഭാവം, രൂപഭംഗി, കാമറക്ക് മുന്നിലെ പെരുമാറ്റം എന്നിവ വിലയിരുത്തിയായിരുന്നു ഓരോ താരത്തെയും തിരഞ്ഞെടുത്തിരുന്നത്. ഇത്രയും പൂച്ചകൾ ഒരേസമയം ശാന്തമായി ഇരിക്കുന്നത് കണ്ടാൽ അത് ഏതോ മാന്ത്രികവിദ്യയാണെന്ന് തോന്നാം. എന്നാൽ, ഇതൊരു സാധാരണ സിനിമാ നിർമാണത്തിന്റെ ഭാഗം മാത്രമായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായമില്ലാതെ, ലൈറ്റിങ്ങും കൃത്യമായ ആസൂത്രണവും കൊണ്ട് സിനിമയെ വിശ്വസനീയമാക്കാൻ പഴയകാല സംവിധായകർ നടത്തിയ കഠിനാധ്വാനത്തിന്റെ തെളിവാണ് ഈ ചിത്രങ്ങൾ. മൃഗങ്ങൾ അന്ന് കേവലം വസ്തുക്കളായിരുന്നില്ല, കഥ പറയുന്നതിൽ പങ്കാളികളായ യഥാർത്ഥ താരങ്ങൾ തന്നെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.