നളൻ കുമാരസാമി സംവിധാനം ചെയ്ത കാർത്തി ചിത്രം വാ വാത്തിയാർ മികച്ച കലക്ഷനാണ് നേടുന്നത്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് ആദ്യ രണ്ട് ദിവസങ്ങളിൽ 4.6 കോടി ചിത്രം നേടി. ഇന്ത്യയിൽ മാത്രം ചിത്രം 3.9 കോടി നേടി. റിലീസ് ദിവസം 1.65 കോടിയായിരുന്നു കലക്ഷൻ. രണ്ടാം ദിവസം 2.25 കോടിയായി ഉയർന്നതായും റിപ്പോർട്ടുണ്ട്.
കൃതി ഷെട്ടി, രാജ്കിരൺ, കരുണാകരൻ, സത്യരാജ്, ആനന്ദരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഇതിഹാസ നടൻ എം.ജി. രാമചന്ദ്രന്റെ കടുത്ത ആരാധകൻ തന്റെ പേരക്കുട്ടിയെ എം.ജി.ആറിന്റെ പുനർജന്മമായി വളർത്തുന്നതാണ് കഥാതന്തു. ഇനി, ആ കുട്ടി എം.ജി. രാമചന്ദ്രനെപ്പോലെയാണോ വളരുന്നത്? മുത്തച്ഛന്റെ ആദർശങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരാളായി അവൻ വളർന്നാൽ എന്ത് സംഭവിക്കും? എന്നിവയൊക്കെയാണ് ചിത്രം നമുക്കായി കരുതിവെക്കുന്നത്.
ഒരു ദശാബ്ദത്തിലേറെക്കാലത്തിനു ശേഷം നളൻ സംവിധാനത്തിലേക്ക് തിരിച്ചുവരവ് നടത്തിയ ചിത്രത്തെക്കുറിച്ച് നിരൂപകരും പ്രേക്ഷകരും സമ്മിശ്ര അഭിപ്രായമാണ് പങ്കുവെക്കുന്നത്. ചിത്രത്തിലെ കാർത്തിയുടെ പ്രകടനത്തെയും അതിന്റെ നിർമാണ നിലവാരത്തെയും പലരും പൊതുവെ പ്രശംസിക്കുന്നുണ്ട്. എന്നാൽ എല്ലാവരും കഥപറച്ചിലിനെ ഒരേ രീതിയിൽ അഭിനന്ദിക്കുന്നില്ല. മറ്റ് പൊങ്കൽ റിലീസുകളിൽ നിന്ന് ചിത്രം കടുത്ത മത്സരമാണ് നേരിടുന്നത്. ശിവകാർത്തികേയൻ, രവി മോഹൻ, ശ്രീലീല, അഥർവ എന്നിവർ അഭിനയിച്ച സുധ കൊങ്ങരയുടെ പരാശക്തി, ജീവ പ്രധാന വേഷത്തിൽ അഭിനയിച്ച നിതീഷ് സഹദേവിന്‍റെ തലൈവർ തമ്പി തലൈമൈയിൽ എന്നിവയാണ് മറ്റ് പൊങ്കൽ റിലീസുകൾ.
അതേസമയം, മെയ്യഴകൻ ആയിരുന്നു അവസാനമായി തിയറ്ററിൽ എത്തിയ കാർത്തി ചിത്രം. കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമയായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് എന്നാൽ തിയറ്ററിൽ അർഹിച്ച വിജയം നേടാനായില്ല. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.